നികുതി റിട്ടേൺ പുനഃപരിശോധന തടയണം: രാഹുലിന്റെയും സോണിയയുടെയും ഹർജി തള്ളി

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി (ഫയൽ ചിത്രം)

ന്യൂ‍ഡൽഹി∙ നാഷനൽ ഹെറൾഡ് കേസുമായി ബന്ധപ്പെട്ടു തങ്ങൾക്കെതിരായ ആദായനികുതി വകുപ്പിന്റെ നടപടി തടയണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുൻ അധ്യക്ഷ സോണിയ ഗാന്ധിയും നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. 2011– 12ൽ തങ്ങൾ നികുതി റിട്ടേൺ സമർപ്പിച്ചതിന്റെ വിശദാംശങ്ങൾ പുനഃപരിശോധിക്കാനുള്ള നീക്കം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. ജസ്റ്റിസുമാരായ എസ്. രവീന്ദ്ര ഭട്ട്, എ.കെ. ചാവ്ള എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജി തള്ളിയത്. കോൺഗ്രസ് നേതാവ് ഓസ്കർ ഫെർനാണ്ടസിന്റെ ഇതേ കാലയളവിലെ നികുതി റിട്ടേൺ പുനഃപരിശോധിക്കുന്നതിനെതിരെ നൽകിയ ഹർജിയും തള്ളി.

ആദായനികുതി വകുപ്പിനു ഏതു നികുതി ഇടപാടുകളും പുനഃപരിശോധിക്കാൻ അധികാരമുണ്ടെന്നും ഹർജിക്കാർക്ക് അവരുടെ പ്രശ്നങ്ങൾ വകുപ്പിനെ നേരിട്ട് അറിയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ (വൈഐ) നികുതി റിട്ടേൺ പുനഃപരിശോധിക്കാനുള്ള ആദായനികുതി വകുപ്പിന്റെ തീരുമാനത്തിൽ ദുരുദ്ദേശമുണ്ടെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസമാണ് ഇരുവരും ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. യങ് ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും സോണിയയുടെയും രാഹുലിന്റെയും കൈവശമാണ്. നാഷനൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഓഹരി അവകാശവും ബാധ്യതകളും ഏറ്റെടുത്ത യങ് ഇന്ത്യ കമ്പനിയിൽ ഡയറക്ടർ പദവി വഹിച്ച കാര്യം മറച്ചുവച്ചുവെന്നാരോപിച്ചു നികുതിവകുപ്പ് നടപടി സ്വീകരിക്കാനൊരുങ്ങവെയാണ് ഇരുവരും ഹർജി നൽകിയത്.

2010 മുതൽ കമ്പനിയുടെ ഡയറക്ടർ പദവി വഹിക്കുന്ന രാഹുൽ അക്കാര്യം മറച്ചുവച്ചതിനാലാണു വിശദാംശങ്ങൾ പുനഃപരിശോധിക്കാൻ തീരുമാനിച്ചത്. കമ്പനിയിലെ ഓഹരി കൂടി കണക്കാക്കുമ്പോൾ രാഹുലിന്റെ വരുമാനം 154 കോടിയാണെന്നു നികുതിവകുപ്പ് ചൂണ്ടിക്കാട്ടി. ദിനപത്രത്തിന്റെ നടത്തിപ്പുകാരായിരുന്ന അസോഷ്യേറ്റഡ് ജേണൽ ലിമിറ്റഡിന്റെ (എജെഎൽ) ബാധ്യതകളും ഓഹരി അവകാശവും യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിൽ ക്രമക്കേട് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണു കോടതിയെ സമീപിച്ചത്. രാഹുലിനും സോണിയയ്ക്കും ഓസ്കർ ഫെർനാണ്ടസിനും പുറമേ മോത്തിലാൽ വോറ, സാം പിത്രോദ എന്നിവരാണ് എതിർ കക്ഷികൾ.