ചെന്നൈ∙ ബ്യൂട്ടി പാർലറിൽ കയറി സ്ത്രീയെ ആക്രമിച്ച ഡിഎംകെ മുൻ കൗൺസിലറെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ പേരാമ്പലൂർ ജില്ലയിൽ നിന്നുള്ള ഡിഎംകെ നേതാവ് സെൽവകുമാറാണ് അറസ്റ്റിലായത്. ബ്യൂട്ടി പാർലറിൽ കയറി ഇയാൾ സ്ത്രീയെ തൊഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായതിനു പിന്നാലെയാണ് നടപടി.
മൂന്നു സ്ത്രീകൾ സെൽവകുമാറിനെ തടയുന്നതും ദൃശ്യങ്ങളിൽ കാണാം. സെൽകുമാറിൽ നിന്നു കടം വാങ്ങിയ അഞ്ചു ലക്ഷം രൂപ തിരികെ നൽകാത്തതിന്റെ പേരിലാണു സ്ത്രീയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പണം തിരികെ നൽകിയിരുന്നതായി സ്ത്രീ പറഞ്ഞു. സംഭവത്തെ തുടർന്ന് സെൽവകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ഡിഎംകെ അധികൃതർ അറിയിച്ചു.