ഡൽഹി സർവകലാശാല തിരഞ്ഞെടുപ്പ്: നാലിൽ മൂന്നും ജയിച്ച് എബിവിപി

ന്യൂഡൽഹി ∙ ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിക്ക് ജയം. പ്രധാനപ്പെട്ട നാലു സീറ്റുകളിൽ മൂന്നും എബിവിപി സ്വന്തമാക്കി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിൻ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് എബിവിപിയുടെ അങ്കിവ് ബയ്സോയ, ശക്തി സിങ്, ജ്യോതി ചൗധരി എന്നിവർ വിജയിച്ചു. അതേസമയം സെക്രട്ടറി സ്ഥാനത്തേക്ക് എൻഎസ്‍യുഐ സ്ഥാനാർഥി ആകാശ് ചൗധരിയും തിരഞ്ഞെടുക്കപ്പെട്ടു. 

വോട്ടിങ് യന്ത്രത്തിലെ തകരാർ മൂലം രണ്ടു മണിക്കൂറോളം വോട്ടെണ്ണൽ തടസ്സപ്പെട്ടിരുന്നു. ഫലം ബിജെപിക്ക് അനുകൂലമാക്കാൻ ശ്രമം നടക്കുന്നതായും ആരോപണം ഉയർന്നിരുന്നു. സർവകലാശാല തിരഞ്ഞെടുപ്പ് നടത്തുന്നതിനായി വോട്ടിങ് യന്ത്രങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയതല്ലെന്നും സ്വകാര്യമായി സംഘടിപ്പിച്ചതാണെന്നും ഡൽഹി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. 

വോട്ടെണ്ണൽ രണ്ടു തവണ തടസ്സപ്പെട്ടതിനാൽ മറ്റൊരു ദിവസത്തേക്ക് ഇതു മാറ്റിവയ്ക്കുന്ന കാര്യം ആദ്യം പരിഗണിച്ചിരുന്നു. അതേസമയം എൻഎസ്‍യുഐ വീണ്ടും പോളിങ് ആവശ്യപ്പെട്ട് രംഗത്തെത്തി. കനത്ത പൊലീസ് സുരക്ഷയിൽ നടന്ന തിരഞ്ഞെടുപ്പിൽ 44.46 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 52 കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ടിങ് യന്ത്രങ്ങൾ തകരാറിലായതിന് പിന്നിൽ സർവകലാശാല ഭരണ സമിതിക്കു പങ്കുണ്ടെന്ന് എൻഎസ്‍യു നേതൃത്വം ആരോപിച്ചു.