ന്യൂഡൽഹി∙ ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ എബിവിപി തിരിച്ചു പിടിച്ചു. അങ്കിവ് ബസോയയാണു പുതിയ പ്രസിഡന്റ്. വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളും ബിജെപിയുടെ വിദ്യാർഥി സംഘടന നേടിയപ്പോൾ കോൺഗ്രസ് വിദ്യാർഥി സംഘടനയായ എൻഎസ്‌യുഐക്ക് സെക്രട്ടറി സ്ഥാനം മാത്രം. 1600 വോട്ടുകൾക്കാണു അങ്കിവ് എൻഎസ്‌യുഐയുടെ പ്രസിഡന്റ് സ്ഥാനാർഥി സണ്ണി ചില്ലറിനെ പരാജയപ്പെടുത്തിയത്.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ തകരാർ കണ്ടെത്തിയതിനെത്തുടർന്നു മൂന്നു തവണ നിർത്തിവച്ച വോട്ടെണ്ണൽ വൈകിട്ട് ആറോടെയാണു പുനരാരംഭിച്ചത്. ശക്തി സിങ്, ജ്യോതി ചൗധരി എന്നിവരാണു വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിൽ വിജയിച്ചത്. ആകാശ് ചൗധരി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അതിനിടെ, തിരഞ്ഞെടുപ്പിനുപയോഗിച്ച വോട്ടിങ് യന്ത്രങ്ങൾ കേന്ദ്ര– സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനുകൾ നൽകിയതല്ലെന്ന വിശദീകരണം വിവാദമായി. വൻ തിരിമറി നടന്നെന്നും നടപടിക്കായി കോടതിയെ സമീപിക്കുമെന്നും എൻഎസ്‌യുഐ അറിയിച്ചു.