മക്കിയാട് കൊലക്കേസ് പ്രതിയെ തിരഞ്ഞപ്പോൾ തെളി‍ഞ്ഞത് 27 മോഷണക്കേസുകൾ

Representational image

മക്കിയാട് ∙ മക്കിയാട് ഇരട്ടക്കൊലക്കേസ് അന്വേഷണത്തിനിടെ നടത്തിയ ചോദ്യം ചെയ്യലിൽ തെളിഞ്ഞത് വയനാട് ജില്ലയിലെ 27 മോഷണക്കേസുകൾ. കഴിഞ്ഞ ജൂലായ് 6ന് മക്കിയാട് പൂരിഞ്ഞി വാഴയിൽ ഉമ്മർ– ഫാത്തിമ ദമ്പതികളെ കിടപ്പറയിൽ കൊലപ്പെടുത്തിയയാൾക്കായുള്ള അന്വേഷണത്തിലാണ് ഇത്രയധികം കേസുകൾക്കു തുമ്പുണ്ടായത്. വിവിധ കേസുകളിലായി 16 കള്ളന്മാരെ പിടികൂടുകയും ചെയ്തു.

ഇരട്ടക്കൊല അന്വേഷണത്തിനായി മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം രണ്ടു മാസത്തിനിടെ 700 കള്ളന്മാരെയാണ് ചോദ്യം ചെയ്തത്. മോഷണത്തിനിടെയായിരുന്നു കൊലപാതകം എന്നു സാഹചര്യത്തെളിവുകളുണ്ടായതാണ് അന്വേഷണം കള്ളന്മാരെ കേന്ദ്രീകരിച്ചാകാൻ കാരണം. വയനാട്, കോഴിക്കോട് ജില്ലകളിൽ മോഷണം, ഭവനഭേദനം, സംഘം ചേർന്നുള്ള കവർച്ച തുടങ്ങിയ കേസുകളിൽ നേരത്തേ അറസ്റ്റിലായവരെ ചുറ്റിപ്പറ്റി പൊലീസ് നീങ്ങി. ഇവരെയെല്ലാം കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്തതോടെയാണ് 27 മോഷണക്കേസുകൾക്കു തുമ്പുണ്ടായത്.