വേട്ടക്കാർ പണി കൊടുത്തു; മലപ്പുറത്ത് മാനിറച്ചിയെന്നു കരുതി കഴിച്ചത് പട്ടിയിറച്ചി

നിലമ്പൂർ∙ ആവി പറക്കുന്ന പ്ലേറ്റിൽ ചൂടോടെ മുന്നിലെത്തിയ സാധനം തട്ടിവിട്ടപ്പോൾ ആരും അറിഞ്ഞിരുന്നില്ല തങ്ങളുടെ വയറ്റിലേക്കെത്തിയതു പട്ടിയിറച്ചി ആണെന്ന്. പക്ഷേ സംഭവം അറിഞ്ഞപ്പോഴേക്കും കഴിച്ചവർ ഛർദ്ദിച്ച് ഒരു വഴിയായിരുന്നു. നിലമ്പൂർ കാളികാവിലാണു മാനിറച്ചിയെന്നു കരുതി പട്ടിയിറച്ചി ചിലർ അകത്താക്കിയത്. ചോക്കാട് പഞ്ചായത്തിലെ കല്ലാമൂലയിലാണു സംഭവം. തോക്കുള്ള വേട്ടക്കാർ നിരവധി ഇവിടുണ്ടെന്നു നാട്ടുകാർ പറയുന്നുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. 

ഒരു കൂട്ടം ഭക്ഷണപ്രേമികൾക്കു വേട്ടക്കാരാണു പണികൊടുത്തത്. മാനിന്റെ ഇളം ഇറച്ചിയെന്ന വ്യാജേന പട്ടിയിറച്ചി ഇവർക്കു നൽകുകയായിരുന്നു. ഇത് കഴിച്ച ആൾക്കാർ സംഭവത്തിനു ശേഷം ഛർദ്ദിച്ച് അവശരാകുകയായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചു. കാട്ടിൽ കയറി മാനിനെ വേട്ടയാടി ശുദ്ധമായ വെടിയിറച്ചി നൽകാമെന്നായിരുന്നു വേട്ടക്കാരുടെ പ്രലോഭനം. മാനിറച്ചിയെന്ന വ്യാജേന ഉയർന്ന വിലയ്ക്ക് ഇവർക്ക് ഇറച്ചി വിൽക്കുകയും ചെയ്തു. ചിലർക്ക് ഇറച്ചി വേവിച്ചപ്പോൾ ചെറിയ സംശയം തോന്നിയിരുന്നു. കൂടുതൽ സമയം എടുത്തിട്ടും ഇറച്ചി വേവാത്തതാണു ചിലരിൽ സംശയം ജനിപ്പിച്ചത്. കൂടാതെ, കാളികാവ് മലയുടെ അടിവാരത്തിൽ നിന്നും നായ്ക്കളുടെ അറുത്തെടുത്ത തലകൂടി കിട്ടിയപ്പോൾ സംഗതി ഉറപ്പിച്ചു. പലരുടേയും അകത്താക്കിയതു പട്ടിയിറച്ചിയാണെന്ന്.

പട്ടിയിറച്ചി തിന്നു ഛർദ്ദിച്ച് ഒരു വഴിയായവർക്ക് പൊലീസിൽ പരാതി നൽകാൻ തയാറായില്ല. വന്യജീവിയായ മാനിന്റെ ഇറച്ചിക്കായി കാശിറക്കിയതു നിയമപരമായി ഗുരുതര കുറ്റമാണ്. എന്നാൽ ഇതു സംബന്ധിച്ചു പരാതി ലഭിക്കാത്തതിനാൽ നിലവിൽ കേസെടുത്തിട്ടില്ല. അതേസമയം സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വേട്ടക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.