ദോഷപരിഹാര ചടങ്ങുകളുടെ മറവിൽ പീഡനം: ഒരാൾ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി∙ മംഗല്യ ദോഷം ഇല്ലാതാക്കാൻ ചടങ്ങുകൾ നടത്തുന്നതിന്റെ മറവിൽ മരുമകളെ നാലു വർഷത്തിലധികമായി പീഡിപ്പിച്ച ആളെ പൊലീസ് പിടികൂടി. യുവതിയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. ദോഷം പരിഹരിച്ചില്ലെങ്കില്‍‌ 23കാരിയായ യുവതിയുടെ അച്ഛൻ മരിക്കുമെന്നു പറഞ്ഞു ഭയപ്പെടുത്തിയായിരുന്നു പീഡനം. 

നാലു വർഷത്തിനിടെ പ്രതി സ്ഥിരമായി യുവതിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. വിവാഹശേഷവും ചൂഷണം തുടർന്നതോടെ ഇവർ ഭർത്താവിന്റെ പിതാവിനോടു സംഭവത്തെക്കുറിച്ചു പറയുകയായിരുന്നു. യുവതിയുടെ പരാതിയിൽ നരേല പൊലീസ് സെപ്റ്റംബർ 13ന് എഫ്ഐആർ റജിസ്റ്റർ ചെയ്തു. 

യുവതിയുടെ പിതാവിന്റെ ബന്ധത്തിലുള്ളയാളാണു പ്രതിയെന്നും എഫ്ഐആർ റജിസ്റ്റർ ചെയ്ത അന്നുതന്നെ ഇയാളെ പിടികൂടിയതായും പൊലീസ് അറിയിച്ചു. മാനഭംഗത്തിനിരയായ യുവതിയെ ഡൽഹി വനിതാ കമ്മിഷൻ കൗൺസിലിങ്ങിനു വിധേയയാക്കും.