ആരുമറിയാതെ നാട്ടിലെത്തി കൊല നടത്തി; കഴുത്തറുത്തത് സ്വന്തം ഭാര്യ: താനൂരിലെ കൊലപാതകം ഇങ്ങനെ

മലപ്പുറം∙ താനൂരിൽ യുവാവിനെ തലക്കടിച്ചുകൊന്ന കേസിലെ പ്രതി ബഷീർ നാട്ടിലെത്തിയതു കൃത്യം നടത്താൻ വേണ്ടി മാത്രം. ഇയാളുടെ നാട്ടിലേക്കുള്ള വരവു ബന്ധുക്കൾ പോലും അറിഞ്ഞിരുന്നില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കഴുത്തു മുറിക്കാനുപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ല. 

കൊല്ലപ്പെട്ട സവാദിന്റെ ഭാര്യ സൗജത്താണ് കേസിലെ കൂട്ടുപ്രതി. സവാദിന്‍റെ കഴുത്ത് അറുത്തത് സൗദത്താണെന്നും മൊഴിയുണ്ട്. ബഷീറിനായി അന്വേഷണം ഊർജിതമാക്കി. ബഷീറും സൗജത്തും തമ്മിൽ ഇഷ്ടത്തിലായിരുന്നു. ഇരുവരും ഒരുമിച്ചു താമസിക്കാൻ വേണ്ടിയാണു കൊലപാതകം നടത്തിയത്. കൊലപാതകത്തിനായി വിദേശത്തുനിന്ന് രണ്ടു ദിവസത്തെ അവധിക്കാണ് ബഷീർ നാട്ടിലെത്തിയത്. വ്യാഴാഴ്ച പുലർച്ചെ വീടിന്റെ മുൻവശത്തെ വരാന്തയിൽ ഉറങ്ങുകയായിരുന്ന സവാദിന്റെ തലക്കിടിച്ചത് ബഷീറാണ്. 

മരണം ഉറപ്പാക്കാൻ കഴുത്തു പാതി മുറിച്ചതു ഭാര്യ സൗജത്തും. മംഗലാപുരം വിമാനത്താവളത്തിലെത്തിയ പ്രതിയെ തെയാലയിലെ സവാദിന്റെ വീട്ടിലെത്തിച്ചതു സുഹൃത്ത് സൂഫിയാനാണ്. രക്തം പുരണ്ട വസ്ത്രങ്ങൾ നശിപ്പിക്കാൻ സഹായിച്ചതും ഈ സുഹൃത്താണ്. ഇയാൾ കാസർകോടുവച്ച് പിടിയിലായിട്ടുണ്ട്. ബഷീർ വിദേശത്തേക്കു കടന്നോ എന്ന അന്വേഷണത്തിലാണ് പൊലീസ്.