ഹൈദരാബാദ്∙ നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന തെലങ്കാനയിൽ തെലുങ്കുദേശം പാർട്ടി(ടിഡിപി)യുടെ തയാറെടുപ്പുകൾ പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു വിലയിരുത്തി. തെലങ്കാനയിൽനിന്നുള്ള മുതിർന്ന നേതാക്കളുമായും ജില്ലാ നേതാക്കളുമായും അദ്ദേഹം വിജയവാഡയിൽ ചർച്ച നടത്തി.
സീറ്റുവിഭജനം സംബന്ധിച്ചു നടക്കുന്ന ചർച്ചകളെ കുറിച്ചും തിരഞ്ഞെടുപ്പു പ്രകടനപത്രിക, പൊതു മിനിമം പരിപാടി എന്നിവ സംബന്ധിച്ചും സംസ്ഥാന നേതാക്കൾ അദ്ദേഹവുമായി ആശയവിനിമയം നടത്തിയെന്നു പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം രാവുള ചന്ദ്രശേഖർ റെഡ്ഡി പറഞ്ഞു. വിശാല സഖ്യത്തിന്റെ വിജയത്തിനായി ഒത്തൊരുമിച്ച് പ്രയത്നിക്കാൻ ചന്ദ്രബാബു നായിഡു നിർദേശിച്ചെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥിത്വം ആഗ്രഹിക്കുന്ന എല്ലാവർക്കും അതു ലഭിച്ചെന്നു വരില്ല. എന്നാൽ സ്ഥാനാർഥിത്വം ലഭിക്കാത്തവർക്കു പാർട്ടി സ്ഥാനങ്ങളിൽ അർഹമായ പരിഗണന ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞതായും രാവുള ചന്ദ്രശേഖർ റെഡ്ഡി പറഞ്ഞു.
തിരഞ്ഞെടുപ്പിനൊരുങ്ങി രാജസ്ഥാൻ, വിഡിയോ സ്റ്റോറി കാണാം
കോൺഗ്രസ്, തെലുങ്കുദേശം പാർട്ടി (ടിഡിപി), തെലങ്കാന ജനസമിതി (ടിജെഎസ്), സിപിഐ എന്നീ പാർട്ടികൾ ചേർന്നു വിശാല സഖ്യമായാണു തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. ടിഡിപി സംസ്ഥാന അധ്യക്ഷൻ എൽ. രമണ, മുൻ എംപി നമ നാഗേശ്വര റാവു എന്നിവരാണ് സഖ്യകക്ഷികളുമായി സീറ്റു വിഭജനം സംബന്ധിച്ചു ചർച്ചകൾ നടത്തുന്നത്. ഡിസംബർ ഏഴിനാണ് തെലങ്കാനയിൽ തിരഞ്ഞെടുപ്പ്.