ന്യൂഡൽഹി∙ ശബരിമലയിലെ അനധികൃത നിർമാണങ്ങൾ പൊളിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി അറിയിച്ചു. അതേസമയം, ശബരിമലയിലെ കെട്ടിടങ്ങൾക്ക് അറ്റകുറ്റപ്പണി നടത്താമെന്നും കോടതി വ്യക്തമാക്കി. ശബരിമലയിൽ മാസ്റ്റർ പ്ലാൻ അനുസരിച്ചു നിർമാണം നടത്തണം. നിയമപരമായ കെട്ടിടങ്ങൾക്ക് അറ്റകുറ്റപ്പണി നടത്താം.
ഇതിന് ഏതൊക്കെ കെട്ടിടങ്ങൾ നിയമപരമാണെന്ന് ആദ്യം കണ്ടെത്തണം. സർക്കാർ, ദേവസ്വം ബോർഡ്, കലക്ടർ എന്നിവർക്കായിരിക്കും ഇതിന്റെ ചുമതലയെന്നും സുപ്രീംകോടതി അറിയിച്ചു. എന്നാൽ കെട്ടിടങ്ങൾ പൊളിക്കുന്നതിനു തീർഥാടന കാലം കഴിയുന്നതുവരെ ഉത്തരവിടരുതെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. നിർമാണങ്ങൾ നിയമവിരുദ്ധമാണെന്നു കണ്ടെത്തിയിട്ടില്ലെന്നും സർക്കാർ വിശദീകരണം നൽകി.