മദ്യലഹരിയിൽ സംഘർഷം; വയനാട്ടിൽ സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു

പ്രതീകാത്മക ചിത്രം

കൽപറ്റ ∙ മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. തിരുവനന്തപുരം സ്വദേശിയായ ടാപ്പിങ് തൊഴിലാളി സന്തോഷ് (30) ആണു കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ഒളിവിൽപോയ സുഹൃത്ത് ചെറുകുന്ന് ചക്കിൻതൊടിയിൽ രതീഷിനെ (25) പൊലീസ് തിരയുന്നു. വൈകിട്ട് ആറരയോടെ കേണിച്ചിറ പൂതാടി ചെറുകുന്നിലാണു സംഭവം.

സുഹൃത്തുക്കളായ സന്തോഷും രതീഷും ഇടയ്ക്കിടെ ഒരുമിച്ചു മദ്യപിക്കുമായിരുന്നു. ചെറുകുന്നിൽ ടാപ്പിങ് തൊഴിലാളിയായ സന്തോഷ് ജോലി ഉപേക്ഷിച്ചു സ്വദേശത്തേക്കു പോകാനിരുന്നതാണ്. നാട്ടിലേക്കു പുറപ്പെടുന്നതിനു മുൻപായി സന്തോഷ് വാടകയ്ക്കു താമസിക്കുന്ന കെട്ടിടത്തിൽവച്ച് ഇരുവരും മദ്യപിച്ചു. ഇതിനിടെയുണ്ടായ വാക്കേറ്റത്തിനൊടുവിൽ രതീഷ് കത്തിയെടുത്തു കുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. രണ്ടാഴ്ച മുൻപാണ് സന്തോഷ് വയനാട്ടിലെത്തിയത്. അവിവാഹിതനാണ്.