ഭാര്യയെ കുത്തിക്കൊന്നശേഷം ഭർത്താവ് ജീവനൊടുക്കി; ദൃക്സാക്ഷിയായി മകൻ

പ്രതീകാത്മക ചിത്രം

മുംബൈ∙ മഹാരാഷ്ട്രയിൽ മകന്റെ മുന്നിൽ വച്ച് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. മഹാരാഷ്ട്ര മഹാബലേശ്വറിലെ ഹിൽ സ്റ്റേഷനിലാണു സംഭവം.  ഡ്രൈവറായ അനിൽ ഷിന്‍ഡെ (34) ആണ് ഭാര്യ സീമയെ (30) കുത്തിക്കൊന്നശേഷം ആത്മഹത്യ ചെയ്തത്.

11 വയസ്സുകാരനായ മകനൊപ്പം ബുധനാഴ്ചയാണ് ഇരുവരും മഹാരാഷ്ട്ര സതാര ജില്ലയിലെ ഹിൽ സ്റ്റേഷനിൽ എത്തിയത്. മകന്‍ ഉറങ്ങിക്കഴിഞ്ഞപ്പോൾ ഇവർ തമ്മിൽ വാഗ്വാദം ഉണ്ടായതായി പൊലീസ് പറഞ്ഞു.

ശബ്ദം കേട്ട് ഉണർന്ന മകൻ അച്ഛൻ കത്തികൊണ്ട് അമ്മയെ കുത്തുന്നതാണ് കണ്ടത്. കുട്ടി കരയുന്നതിനിടെ അനിൽ കത്തി സ്വന്തം വയറ്റിലേക്കു കുത്തിയാഴ്ത്തി ജീവനൊടുക്കി.

മകൻ പുറത്തേക്കോടി ഹോട്ടൽ അധികൃതരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പൊലീസെത്തി ദമ്പതികളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് അന്വേഷണം തുടങ്ങി.