ഫെയ്‌സ്ബുക്കില്‍ ലൈക്കടിച്ച് വശത്താക്കി; വീട്ടമ്മയില്‍നിന്നു തട്ടിയെടുത്തത് 40 പവൻ

പിടിയിലായ ദിനേഷ്

തൃശൂർ∙ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയംനടിച്ചു കബളിപ്പിച്ചു സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. പൂവ്വത്തൂർ കൂമ്പുള്ളി പാലത്തിനു സമീപം പന്തായിൽ ദിനേഷിനെയാണ് സിഐ: കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

കുന്നംകുളം സ്വദേശിനിയായ യുവതിയാണു തട്ടിപ്പിനിരയായത്. ഫെയ്സ്ബുക്കിൽ പോസ്റ്റു ചെയ്യുന്ന സന്ദേശങ്ങൾക്കു ലൈക്കടിച്ചായിരുന്നു തട്ടിപ്പിനു തുടക്കം. പരിചയത്തിലായതിനു പിന്നാലെ യുവതിയെ വിവിധ സ്ഥലങ്ങളിൽ വച്ചു കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. കെട്ടിട നിർമാണ തൊഴിലാളിയായും സെക്യൂരിറ്റി ജീവനക്കാരനായും ദിനേഷ് ജോലി ചെയ്തിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ പറഞ്ഞാണ് പലപ്പോഴായി 40 പവൻ സ്വർണാഭരങ്ങൾ കൈക്കലാക്കിയത്.

ആറുമാസം മുമ്പാണ് ഇവർ തമ്മിലുള്ള ബന്ധം തുടങ്ങിയതെന്നു പൊലീസ് പറഞ്ഞു. ആഭരണങ്ങൾ പാങ്ങ്, കുന്നംകുളം എന്നിവിടങ്ങളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയം വെച്ചിരിക്കുകയാണ്. സ്വർണാഭരണങ്ങൾ തിരിച്ചു തരാമെന്നു പറഞ്ഞിരുന്ന കാലാവധി കഴിഞ്ഞിട്ടും കിട്ടാതെ വന്നതോടെയാണു സ്ത്രീ പൊലീസിനു പരാതി നൽകിയത്.

യുവതിയുടെ ഭർത്താവ് വിദേശത്താണു ജോലി ചെയ്യുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. പ്രതി പണയം വെച്ച ആഭരണങ്ങൾ തിരിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നു പൊലീസ് പറഞ്ഞു.