Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറക്കരുത്, രാത്രിയെ കീറിമുറിച്ച ആ നിലവിളി; 6 വർഷത്തിനപ്പുറം ‘നിർഭയ’ (വിഡിയോ)

ന്യൂഡൽഹി∙ ഇന്ത്യയുടെ നെഞ്ചിലൂടെ ഒരു പെൺകുട്ടിയുടെ നിലവിളി പാഞ്ഞുപോയ ദിവസം– 2012 ഡിസംബർ 16. ആറു വർഷം തികയുകയാണ് ആ പേടിപ്പെടുത്തുന്ന രാത്രിക്ക്. ഡൽഹിയിൽ ബസിൽ വച്ചു ക്രൂരമായ പീഡനത്തിനിരയായി മരിച്ച ‘നിർഭയ’യുടെ ഓർമകൾ ഇന്നും രാജ്യത്തെ വേട്ടയാടുന്നതാണ്. ആ പെൺകുട്ടിയുടെ അമ്മയും പറയുന്നു– ‘എന്റെ മകൾക്കു നീതി കിട്ടിയിട്ടില്ല. അത്രയും നികൃഷ്ടമായ കുറ്റകൃത്യം നടത്തിയവർ ഇന്നും ജീവിച്ചിരിക്കുന്നു. രാജ്യത്തെ നിയമവ്യവസ്ഥയുടെ പരാജയമാണിത്...’.

Read: നിർഭയ കേന്ദ്രങ്ങൾ രാഷ്ട്രീയവൽക്കരിക്കുന്നോ, പേരുമാറ്റത്തിലൂടെ സർക്കാർ ഉദ്ദേശിക്കുന്നതെന്ത്?...

ഇക്കഴിഞ്ഞ ജൂലൈയിൽ പുനഃപരിശോധനാ ഹർജി തള്ളിയതിനു പിന്നാലെ എത്രയും പെട്ടെന്നു കുറ്റവാളികളെ തൂക്കിലേറ്റാനുള്ള നടപടികളാണു പ്രതീക്ഷിക്കുന്നതെന്ന് ആശാദേവി വ്യക്തമാക്കിയിരുന്നു. ഇതു രാജ്യത്തെ പെൺകുട്ടികൾക്കും അമ്മമാർക്കും ആശ്വാസം പകരുമെന്നും അവർ പറഞ്ഞു. എന്നാൽ കുറ്റവാളികളെ എത്രയും പെട്ടെന്നു തൂക്കിലേറ്റണമെന്ന ഹർജി ഇക്കഴിഞ്ഞ ഡിസംബർ 13ന് സുപ്രീംകോടതി തള്ളി. അഭിഭാഷകനായ ആലാഖ് അലോക് ശ്രീവാസ്തവയാണു ഹർജി നൽകിയത്. വധശിക്ഷ നടപ്പിലാക്കാൻ വരുന്ന കാലതാമസം ഇത്തരം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കാൻ കാരണമാകുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

മുന്നിലുള്ള എല്ലാ തടസ്സങ്ങളും മറികടന്നു സ്ത്രീസുരക്ഷയ്ക്കു വേണ്ടിയുള്ള പോരാട്ടം ശക്തമാക്കുന്നതാണു നിർഭയ ഇന്നും നമ്മുടെ മനസ്സിലുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരേയൊരു വഴിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ട്വീറ്റ് ചെയ്തു. വനിതകൾക്കു ജീവിക്കാൻ ഏറ്റവും അനുയോജ്യ രാജ്യമായി ഇന്ത്യയെ മാറ്റുന്നതിന് ഓരോരുത്തരും മുൻകയ്യെടുക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആഹ്വാനം ചെയ്തു. നിർഭയയുടെ ഓർമയിൽ ബിജെപി നേതൃത്വത്തിൽ ഞായറാഴ്ച രാംലീല മൈതാനത്ത് റാലി സംഘടിപ്പിക്കുന്നുണ്ട്. 

ആറു വർഷം മുൻപ് ആ രാത്രിയിലും അതിനു ശേഷവും എന്താണു സംഭവിച്ചത്?

2012 ഡിസംബർ 16, രാത്രി 9.00 മണി,
ഡൽഹി വസന്ത് വിഹാർ 

സിനിമ കണ്ടു താമസ സ്ഥലത്തേക്കു മടങ്ങാൻ ബസ് കാത്തിരിക്കുകയായിരുന്നു ആ ഫിസിയോതെറപ്പി വിദ്യാർഥിനി. പതിവു സർവീസ് നടത്തുന്ന ബസാണെന്നു കരുതി അവളും സുഹൃത്തും കയറിയത് ‘നരകവാഹന’ത്തിൽ. ബസിലുണ്ടായിരുന്ന ആറു പേർ അവളെ പിച്ചിച്ചീന്തി. 40 മിനിറ്റ് നീണ്ട പൈശാചികതയ്ക്കൊടുവിൽ ജീവച്ഛവമായ പെൺകുട്ടിയെ ബസിൽ നിന്നു പുറത്തേക്കെറിഞ്ഞു. രാജ്യം പിന്നീട് അവളെ ‘നിർഭയ’ എന്നു വിളിച്ചു. പിശാചിന്റെ രൂപം പൂണ്ട ആ ആറു പേർ ഇവരായിരുന്നു – ബസ് ഡ്രൈവർ രാം സിങ്, സഹോദരൻ മുകേഷ്, വിനയ് ശർമ, പവൻ ഗുപ്‌ത, അക്ഷയ് ഠാക്കൂർ, 18 വയസ്സ് തികഞ്ഞിട്ടില്ലാത്ത ഒരാൾ. 

പ്രാർഥന, പ്രതിഷേധം

ശരീരം കീറി നുറുങ്ങി, ആന്തരാവയവങ്ങൾക്കും ഗുരുതര പരുക്കേറ്റ നിർഭയ സഫ്ദർജങ് ആശുപത്രിയിൽ ജീവനുവേണ്ടി മല്ലിടുമ്പോൾ പുറത്ത് രാജ്യം അന്നുവരെ കാണാത്ത പ്രതിഷേധം അണപൊട്ടി. അവളുടെ ജീവനു വേണ്ടിയുള്ള പ്രാർഥനകളുമായി തെരുവിലിറങ്ങി, പ്രതിഷേധജ്വാലയുയർത്തിയ ഇന്ത്യൻ യുവത്വം അധികാരകേന്ദ്രങ്ങളെ പ്രകമ്പനം കൊള്ളിച്ചു. മുഖ്യമന്ത്രിയുടെ വസതിക്കുമുന്നിലും പൊലീസ് ആസ്ഥാനത്തും പ്രതിഷേധങ്ങൾക്കു ശേഷം ആയിരക്കണക്കിനു യുവാക്കൾ നിരോധനാജ്ഞ ലംഘിച്ച് രാഷ്ട്രപതി ഭവൻ ലക്ഷ്യമാക്കി മാർച്ച് ചെയ്തു. ഇന്ത്യാ ഗേറ്റിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഇതിനിടയിൽ നിർഭയയെ വിദഗ്ധ ചികിൽസയ്ക്കായി സിംഗപ്പൂരിലേക്കു കൊണ്ടുപോയി. 

തലകുനിച്ച് രാജ്യം 
ഡിസംബർ 29, പുലർച്ചെ 2.15 

രാജ്യം തലകുനിച്ച് ആ വാർത്ത കേട്ടു – സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ നിർഭയ മരിച്ചു. ഒരു പെൺകുട്ടിയോട് ഇങ്ങനെ ചെയ്തല്ലോ എന്നോർത്ത് രാജ്യം ഒന്നടങ്കം സങ്കടപ്പെട്ടു. 

130 ദിവസം വിചാരണ 
2013 ജനുവരി 17 

ബസ് ഡ്രൈവർ രാം സിങ്, സഹോദരൻ മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത എന്നിവർ ഡിസംബർ 17–നും മറ്റുള്ളവർ നാലു ദിവസത്തിനകവും അറസ്റ്റിലായിരുന്നു. അതിവേഗ കോടതി നടപടികൾ ജനുവരി 17ന് തുടങ്ങി. പ്രായപൂർത്തിയാകാത്ത പ്രതിയുടെ കേസ് ജുവനൈൽ കോടതിയിലേക്ക് മാറ്റി. 

സ്വയം സ്വീകരിച്ച തൂക്കുകയർ 
2013 മാർച്ച് 11 

മുഖ്യപ്രതി ഡ്രൈവർ രാം സിങ് 2013 മാർച്ച് 11ന് തിഹാർ ജയിലിൽ ജീവനൊടുക്കി. നാലു പ്രതികളെ തൂക്കിക്കൊല്ലാൻ അതിവേഗ കോടതി 2013 സെപ്റ്റംബർ 13ന് വിധിച്ചു. വധശിക്ഷ 2014 മാർച്ച് 13ന് ഹൈക്കോടതി ശരിവച്ചു. 

Nirbhaya-Delhi Gang Rape

തൂക്കുകയർ തന്നെ 
2017 മേയ് 5 

നാലു പ്രതികളുടെയും വധശിക്ഷ സുപ്രീം കോടതിയും ശരിവച്ചു. 

കേസിലെ പ്രതികൾ

രാം സിങ് – ഭ്രാന്തനെന്ന് വിളിപ്പേര് 

സംഘ നേതാവ്. സൗത്ത് ഡൽഹി ആർകെപുരം സെക്‌ടർ മൂന്ന് രവി ദാസ് ക്യാംപിൽ താമസം. ക്രിമിനൽ കേസുകളിൽ പ്രതി, സ്വഭാവ വൈകല്യങ്ങൾ കാരണം ‘ഭ്രാന്തൻ’ എന്നാണു സുഹൃത്തുക്കൾക്കിടയിലെ വിളിപ്പേര്. ഭാര്യയുടെ മരണത്തെ തുടർന്നു രാംസിങ്ങിലെ ക്രൂരത വർധിച്ചെന്നു സുഹൃത്തുക്കൾ. ജുഡീഷ്യൽ കസ്‌റ്റഡിയിൽ തിഹാർ ജയിലിൽ മാർച്ച് 11നു മരിച്ചനിലയിൽ കണ്ടെത്തി, പിന്നീടു കോടതിവിചാരണാ നടപടികളിൽ നിന്നൊഴിവാക്കി. 

മുകേഷ് സിങ് (30) – ക്രൂരത സഹോദരനൊപ്പം 

രാം സിങ്ങിന്റെ സഹോദരൻ. കുടുംബാംഗങ്ങളിൽ ബന്ധമുള്ളതു രാം സിങ്ങിനോടു മാത്രം. രാം സിങ് അവധിയെടുക്കുന്ന ദിവസങ്ങളിൽ ബസ് ഡ്രൈവർ. പെൺകുട്ടിയെയും സുഹൃത്തിനെയും പീഡിപ്പിച്ച സമയത്തു ബസ് ഓടിച്ചിരുന്നതു മുകേഷാണെന്നു പൊലീസ്. തെളിവു നശിപ്പിച്ചതിലും മുഖ്യപങ്ക്. സംഭവത്തിനു ശേഷം ഒളിച്ചോടിയ ഇയാൾ പിടിയിലായതു രാജസ്‌ഥാനിൽ നിന്ന്. 

Nirbhaya-Protest ‘നിർഭയ’ സംഭവത്തിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടന്ന റാലി (ഫയൽ ചിത്രം)

പവൻ ഗുപ്‌ത (കാലു-23) – ജ്യൂസ് കടക്കാരൻ

മാതാപിതാക്കൾ പഴം വിൽപനക്കാർ. അവർക്കൊപ്പം ആർകെപുരം സെക്‌ടർ മൂന്നിലാണു താമസം. സെക്‌ടർ ഒന്നിൽ സ്വന്തമായി ജ്യൂസ് കട നടത്തുകയായിരുന്നു. നേരത്തേ രാം സിങ്ങിനൊപ്പം ബസിൽ ക്ലീനറായി ജോലിചെയ്‌തിരുന്നു. ഒൻപതാം ക്ലാസിൽ പഠനം നിർത്തി. 

വിനയ് ശർമ (24)

വിദ്യാസമ്പന്നൻ, പക്ഷേ പ്രതികളിലെ ഏക വിദ്യാസമ്പന്നൻ. സിരിഫോർട്ടിലെ ജിംനേഷ്യത്തിൽ ഇൻസ്‌ട്രക്‌ടറായി ജോലിചെയ്യുന്നതിനൊപ്പം ഇഗ്നോയിൽ നിന്ന് ഓപ്പൺ സ്‌കീമിൽ ബികോം പഠിക്കുകയായിരുന്നു. രവിദാസ് ക്യാംപിൽ കുടുംബത്തോടൊപ്പമായിരുന്നു താമസം. പിതാവ് ഹരി റാമിന് ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ക്ലീനിങ് വിഭാഗത്തിൽ ജോലി. 

അക്ഷയ് ഠാക്കൂർ (32) – രണ്ടു കുട്ടികളുടെ അച്ഛൻ 

ബിഹാർ ഔറംഗാബാദ് സ്വദേശി. രാം സിങ്ങിന്റെ ബസിൽ ക്ലീനർ കം കണ്ടക്‌ടർ. സംഭവത്തിനു ശേഷം മുങ്ങിയ അക്ഷയ് ജന്മനാടായ ഔറംഗാബാദിൽ നിന്നാണു പിടിയിലായത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും. തന്റെ ഭർത്താവ് കുറ്റക്കാരനെന്നു തെളിഞ്ഞാൽ വെടിവച്ചു കൊല്ലണമെന്നു ഭാര്യ പുനിത ദേവി പ്രതികരിച്ചിരുന്നു. 

പ്രായപൂർത്തിയാകാത്തയാൾ – (കുറ്റകൃത്യം ചെയ്യുമ്പോൾ 17 വയസ്സും ആറുമാസവും) 

ഉത്തർപ്രദേശിലെ ബദൗനിലെ ഉൾനാടൻ ഗ്രാമത്തിൽ ജനനം. കുടുംബത്തിലെ സാമ്പത്തിക പ്രയാസം കാരണം 11-ാം വയസ്സിൽ വീടുവിട്ടു ഡൽഹിയിലെത്തി. പിന്നീടു വീട്ടുകാരുമായി ബന്ധമില്ല. ആനന്ദ് വിഹാർ സംസ്‌ഥാനാന്തര ബസ് ടെർമിനലിൽ (ഐഎസ്‌ബിടി) ബസിലേക്ക് ആളെ വിളിച്ചുകയറ്റലായിരുന്നു ജോലി. പിന്നീട്, രാം സിങ്ങിന്റെ ബസിൽ ക്ലീനർ. മുനീർക്കയിൽ വച്ചു പെൺകുട്ടിയെയും സുഹൃത്തിനെയും ബസിലേക്കു വിളിച്ചുകയറ്റിയത് ഇയാൾ. ജൂവനൈൽ ജസ്റ്റിസ് ബോർഡ് മൂന്നു വർഷത്തെ നിരീക്ഷണ കേന്ദ്രത്തിൽ (ഒബ്സർവേഷൻ ഹോം) വാസത്തിനു ഉത്തരവിട്ടിരുന്നു. 2015 ഡിസംബറിൽ മോചിതനായി. 

Delhi Gang Rape Protest ഡൽഹിയിൽ നടന്ന എബിവിപിയുടെ പ്രതിഷേധം (ഫയൽ ചിത്രം)

ആരാണ് കുട്ടി ? 

കൂട്ടമാനഭംഗം നടത്തിയ ആറു പേരിൽ ഏറ്റവും ക്രൂരമായി പെരുമാറിയെന്ന് പൊലീസ് പറയുന്നയാൾ നിയമത്തിന്റെ മുന്നിൽ പ്രായപൂർത്തിയാകാത്തയാളാണ്. ഹീനകൃത്യം ചെയ്ത വ്യക്തി പ്രായത്തിന്റെ പേരിൽ നിയമത്തിന്റെ പിടിയിൽ നിന്നു വഴുതിമാറിയത് രാജ്യമെങ്ങും വിവാദമായി. പ്രായപൂർത്തിയാകാത്തയാൾ എന്നർഥം വരുന്ന ‘ജുവനൈൽ’ എന്ന പദത്തിന്റെ നിർവചനത്തിൽ മാറ്റങ്ങൾ വേണമെന്ന ചർച്ച ഉയർന്നു.

കൊടുംകുറ്റകൃത്യങ്ങൾ പരിഗണിക്കുമ്പോൾ 18 എന്ന പ്രായപരിധി 16 ആയി കുറയ്ക്കണമെന്നും കുറ്റകൃത്യങ്ങളുടെ തീവ്രത വിലയിരുത്തി പ്രായപരിധി നിർണയിക്കണമെന്നും ആവശ്യം. ഭേദഗതി ചെയ്ത ജുവനൈൽ ജസ്റ്റിസ് നിയമം 2015 ഡിസംബറിൽ പാർലമെന്റ് പാസാക്കി. പതിനാറു മുതൽ 18വരെ പ്രായമുള്ളവർ ഹീനമായ കുറ്റം ചെയ്താൽ പ്രായപൂർത്തിയായവരെന്ന നിലയിൽ വിചാരണ ചെയ്യുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി. ജുവനൈൽ എന്ന വാക്കിനു പകരം ചൈൽഡ് (കുട്ടി) അല്ലെങ്കിൽ ‘നിയമവിരുദ്ധപ്രവർത്തനം നടത്തിയ കുട്ടി’ എന്നു ഭേദഗതി വരുത്തി. 

വഴിമുട്ടാതെ അന്വേഷണം 

പൊതുജനരോഷം ആളിക്കത്തിയ കേസിൽ പ്രതികളെ എത്രയും വേഗം പിടികൂടുകയെന്നതായിരുന്നു പൊലീസിന്റെ ഏറ്റവും വലിയ വെല്ലുവിളി. സംഭവം നടന്ന് 72 മണിക്കൂറിനകം കേസ് തെളിയിക്കാൻ ഡൽഹി പൊലീസിനായി. തുടക്കത്തിൽ കേസിൽ ദൃക്സാക്ഷികളാരുമുണ്ടായിരുന്നില്ല; തെളിവുകളും. നിർഭയയും ആൺ സുഹൃത്തും ആക്രമണത്തിനിരയായ വാഹനം ഏതെന്നുപോലും ആദ്യം വ്യക്തമായിരുന്നില്ല. പിന്നീടുള്ള അന്വേഷണത്തിൽ, ഓടുന്ന ബസിലാണ് ആക്രമണം നടന്നതെന്നു കണ്ടെത്തി. തെക്കൻ ഡൽഹിയിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നു ബസ് കണ്ടെത്താനായത് അന്വേഷണത്തിൽ വഴിത്തിരിവായി.

Representative Image

24 മണിക്കൂറിനകം ബസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ കേസിൽ മുഖ്യപ്രതികളിലൊരാളായ രാം സിങ് പിടിയിലായി. സംഭവ സമയം ബസ് ഓടിച്ചിരുന്നതു താനാണെന്ന് ഇയാൾ വെളിപ്പെടുത്തി. ഇതിനു പിന്നാലെ തെളിവുകൾ ഓരോന്നായി പുറത്തുവന്നു. പ്രതികളിലൊരാളായ അക്ഷയ് ഠാക്കുർ ബിഹാറിലെ ഒൗറംഗാബാദിൽ ഒളിവിലുണ്ടെന്നു വിവരം ലഭിച്ചു. ഇയാളെ പിടികൂടാൻ അവിടുത്തെ പൊലീസിന്റെ സഹായം ലഭിച്ചില്ല. അന്വേഷണസംഘം അവിടെയെത്തി പിടികൂടുകയായിരുന്നു. രാജസ്ഥാനിലേക്കു കടന്ന മറ്റൊരു പ്രതിയെ അവിടെവച്ച് അറസ്റ്റ് ചെയ്തു. കേസിലുൾപ്പെട്ട പ്രായപൂർത്തിയാകാത്തയാളെ ആനന്ദ് വിഹാർ ബസ് ടെർമിനലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 

പത്തു ദിവസത്തിനകം കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികൾ ഒരുകാരണവശാലും രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ പഴുതുകളടച്ചാണു കുറ്റപത്രം തയാറാക്കിയത്. നിർഭയയെ അവസാനം ചികിൽസിച്ച സിംഗപ്പൂർ ആശുപത്രിയിലെ ഡോക്ടർമാരിൽനിന്നു തെളിവുകൾ ശേഖരിച്ചു കേസ് ശക്തമാക്കി. പൊലീസ് അന്നു നടത്തിയ അന്വേഷണം സുപ്രീം കോടതിയും ശരിവച്ചിരിക്കുന്നു. 

2018 ജൂലൈ 9

പുനഃപരിശോധനാ ഹർജിയും തള്ളി 

വധശിക്ഷ ശരിവച്ച വിധിക്കെതിരെ മൂന്നു പ്രതികൾ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. മുകേഷ്, പവൻ ഗുപ്ത, വിനയ് ശർമ എന്നിവരുടെ പുനഃപരിശോധനാ ഹർജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ ആർ.ഭാനുമതി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ചിന്റേതാണു നടപടി. പ്രതികൾ ഉന്നയിച്ച വാദങ്ങളെല്ലാം നേരത്തേ പരിഗണിച്ചു തള്ളിയതാണെന്നു കോടതി വ്യക്തമാക്കി. മറ്റൊരു പ്രതിയായ അക്ഷയ് കുമാർ സിങ് പുനഃപരിശോധനാ ഹർജി നൽകിയില്ല.