ശല്യം അതിരുവിട്ടു, വിളിച്ചുവരുത്തി ‘ശിക്ഷ’; യുവാവിന്റെ ജനനേന്ദ്രിയം അറുത്തെടുത്ത് വീട്ടമ്മ

മുംബൈ∙ ആഴ്ചകളോളം പിന്നാലെ നടന്ന് പ്രണയാഭ്യര്‍ഥന നടത്തി ശല്യംചെയ്ത യുവാവിന്റെ ജനനേന്ദ്രിയം വീട്ടമ്മ മുറിച്ചുകളഞ്ഞു. ബുധനാഴ്ച മഹാരാഷ്ട്രയിലെ താനെയിലാണു രണ്ടു പേരുടെ സഹായത്തോടെ തുഷാർ പൂജാരെ (27) എന്ന യുവാവിന്റെ ജനനേന്ദ്രിയം 47 വയസ്സുകാരി അറുത്തെടുത്തത്. മൾട്ടിനാഷനൽ ബാങ്കിലെ സെയിൽസ് എക്സിക്യൂട്ടീവാണ് അക്രമത്തിനിരയായ തുഷാർ പൂജാരെ. ഐസിയുവില്‍ തുടരുന്ന ഇയാളുടെ നില ഗുരുതരമാണ്.

തന്നെ ആഴ്ചകളായി യുവാവു ശല്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നു സ്ത്രീ പൊലീസിനോടു പറഞ്ഞു. ദിവസങ്ങൾക്കു മുൻപ് അക്രമത്തിനിരയായ യുവാവു സ്ത്രീയെ ഇഷ്ടമാണെന്നും കല്യാണം കഴിക്കാൻ താൽപര്യമുണ്ടെന്നും അവരുടെ ഭർത്താവിനോടു പറഞ്ഞിരുന്നു. ഇതേ തുടർന്ന് കുറ്റക്കാരിയായ സ്ത്രീയും ഭർത്താവും തമ്മിൽ വാക്കേറ്റവും ഉണ്ടായി. അസ്വസ്ഥയായ സ്ത്രീ യുവാവിനെതിരെ കത്തിയെടുക്കുകയായിരുന്നു. ഇതിനായി തേജസ് മാത്രെ, പ്രവീണ്‍ കെനിയ എന്നീ രണ്ടു പേരെയും ഇവർ കൂട്ടുപിടിച്ചു.

ബാങ്ക് ജീവനക്കാരനായ യുവാവിനെ വായ്പ തരപ്പെടുത്താനെത്ത പേരില്‍ ആളൊഴിഞ്ഞ ഇടത്തേക്കു വിളിച്ചുവരുത്തുകയാണ് ആദ്യം ചെയ്തത്. തുടർന്ന് തേജസ് മാത്രെ, പ്രവീണ്‍ കെനിയ എന്നിവർ യുവാവിനെ മർദിച്ചു. ഇതിനുശേഷം സ്ത്രീയെത്തി യുവാവിന്റെ ജനനേന്ദ്രിയം അറുത്തുകളയുകയും ചെയ്തു– പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഇവർ തന്നെ ദോംബിവാലിയിലെ ആശുപത്രിയിലെത്തിച്ചു. ആരോഗ്യ നില വഷളായതിനെ തുടർന്ന് ഇയാളെ എയിംസ് ഹോസ്പിറ്റലിലേക്കു മാറ്റി. അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയില്‍ തുടരുകയാണ്. ജീവൻ രക്ഷിക്കുന്നതിനാണ് ഉടൻ തന്നെ യുവാവുമായി ആശുപത്രിയിലെത്തിയതെന്ന് സ്ത്രീ പൊലീസിനോടു പറഞ്ഞു.

പ്രതികളായ മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. തുടരന്വേഷണത്തിനായി പ്രതികളെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽവിട്ടു. കൊലപാതകശ്രമമാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ആദ്യം ഒറ്റയ്ക്കാണു കുറ്റം ചെയ്തതെന്നാണു സ്ത്രീ പൊലീസിനോടു പറഞ്ഞത്. എന്നാല്‍ പൊലീസ് ഇതു വിശ്വാസത്തിലെടുത്തില്ല. തുടർന്നു വിശദമായ അന്വേഷണത്തിലാണു കൂട്ടാളികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. അക്രമത്തിനിരയായ യുവാവിന്റെ ജനനേന്ദ്രിയവും അക്രമത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു.