വാഷിങ്ടൻ∙ ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തയിബ എന്നീ സംഘടനകൾ ഇന്ത്യ–പാക്ക് മേഖലയ്ക്കു ഭീഷണിയായി തുടരുകയാണെന്നും ഭീകരത സംബന്ധിച്ചു കഴിഞ്ഞവർഷം ഉത്കണ്ഠ പ്രകടിപ്പിച്ചെങ്കിലും പാക്കിസ്ഥാൻ വേണ്ടവിധം പ്രതികരിച്ചില്ലെന്നും യുഎസ് വിദേശകാര്യ വകുപ്പ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും അൽ ഖായിദയെ ഒതുക്കാൻ കഴിഞ്ഞെങ്കിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സുരക്ഷിത ഒളിവിടങ്ങളിൽ അവരുണ്ട്. 2017ലെ ഭീകരത സംബന്ധിച്ച റിപ്പോർട്ടിലാണ് ഈ നിരീക്ഷണം.
പാക്കിസ്ഥാന്റെ പ്രവർത്തന പരിപാടിയിൽ ഭീകരഗ്രൂപ്പുകളൊന്നും അവരുടെ മണ്ണിൽ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്നു പറയുന്നുണ്ട്. എന്നാൽ, അവയൊക്കെ സുരക്ഷിതരായി അവിടെ തുടരുന്നു. പാക്കിസ്ഥാനെതിരെ പ്രവർത്തിക്കുന്ന ഭീകരരെ പാക്ക് സുരക്ഷാസേന നേരിടുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ലെന്നു റിപ്പോർട്ട് വ്യക്തമാക്കി.