സച്ചിന്റെ മകളെ പ്രണയിച്ചതിന് കാരണമുണ്ട്, വെളിപ്പെടുത്തലുകളുമായ് വീണ്ടും 'കാമുകൻ'!

സാറ തെന്‍ഡുൽക്കർ

പ്രണയത്തിലാകാൻ അത്ര സമയമൊന്നും വേണ്ട. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന ആദ്യകാഴ്ചയിലെ പ്രണയവും സൗഹൃദത്തിലായതിനു ശേഷം പ്രണയത്തിലാവുന്നതുമൊക്കെ നാം കേട്ടിട്ടുണ്ട്. എന്നാൽ ഒരു ഇടിമിന്നിൽ കാരണം പ്രണയത്തിലായെന്നു കേട്ടിട്ടുണ്ടോ? കേൾക്കുമ്പോൾ വിശ്വസനീയമെന്നു തോന്നാത്ത ഈ പ്രണയമാണ് ഇന്നു സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ഇനി ഇടിമിന്നൽ കാരണം പ്രണയിച്ചത് ആരെയാണെന്നല്ലേ? മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെന്‍ഡുൽക്കറിന്റെ പുത്രി സാറയെ. 

ഇപ്പോൾ ഏറെക്കുറെ പിടികിട്ടി കാണണം. ആ പഴയ കക്ഷി തന്നെയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തു വന്നിരിക്കുന്നത്. സാറയെ ശല്യം ചെയ്തതിന് മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത് ദേബ് കുമാർ മെയ്തിയാണ് പ്രണയിച്ചതിനു പുതിയ കാരണവുമായി രംഗത്തെത്തിയിരിക്കുന്നത്. താൻ ആകാശത്തിലേക്കു നോക്കി 'സാറാ തെൻഡുൽക്കർ എന്റെ ഭാര്യയാണോ' എന്ന ചോദ്യത്തിന് ഇടിമിന്നലിൽ നിന്ന് അനുകൂല മറുപടിയാണ് ലഭിച്ചത്.. ഇടിമിന്നൽ നൽകിയ നിർദ്ദേശ പ്രകാരമാണ് താൻ തെന്‍ഡുൽക്കറുടെ ഓഫീസിലേക്കു വിളിച്ച് മകളോടു പ്രണയാഭ്യർഥന ന‌ടത്തിയതെന്നും യുവാവു പറയുന്നു. 

സാറ തന്റെ ഭാര്യയാണെന്നും കൈത്തണ്ടയിൽ ദേബ് ആൻഡ് സാറ എന്നു പച്ചകുത്തിയിട്ടുണ്ടെന്നും യുവാവ് പൊലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞു. 2011ൽ സാറയ്ക്കു പതിമൂന്നു വയസ്സുള്ളപ്പോഴാണ് താൻ ടാറ്റു ചെയ്തത്. കപ്പലുകളും തീവണ്ടികളും തന്റെ നോട്ടത്തിൽ നിൽക്കും, ലോകത്തിൽ വച്ചു മികച്ചവനാണ് താൻ. തീരുമാനങ്ങളിൽ ഒരിക്കലും ഖേദിക്കില്ലെന്നും യുവാവ് വ്യക്തമാക്കി.

സച്ചിന്റെ വീട്ടിലേക്ക് തുരുതുരെ വിളിക്കുകയും സാറയെ ശല്യം ചെയ്തു എന്നതുമൊക്കെ കണക്കിലെ‌ടുത്താണ് ദേബ്കുമാറിനെ അറസ്റ്റ് ചെയ്തിരുന്നത്.  സാറ തന്റേതു മാത്രമാണെന്നും താനവളെ വിവാഹം കഴിക്കും മറ്റാരും സ്വന്തമാക്കാൻ അനുവദിക്കില്ലെന്നും ദേബ്കുമാർ ആവർത്തിച്ചിരുന്നു. സച്ചിന്റെ മുംബൈയിലുള്ള വീട്ടിലേക്ക് തുടർച്ചയായി വിളിച്ച ദേബ് കുമാർ സാറയോട് മോശമായി സംസാരിക്കുകയായിരുന്നു. 

മുപ്പത്തിരണ്ടുകാരനായ ദേബ്കുമാർ തുടർച്ചയായി ഇരുപതു തവണയെങ്കിലും സച്ചിന്റെ വീട്ടിലേക്കു വിളിക്കുകയും സാറയെ തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. പെയിന്ററായി ജോലി ചെയ്യുന്ന യുവാവ് കഴിഞ്ഞ കുറച്ചു കാലങ്ങളായി വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നുവെന്നാണ് വിവരം.

Read more: Lifestyle Malayalam Magazine, Valentines Day