Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കൊലയാളി’ ആയുധങ്ങൾ നിർമിക്കാൻ സഹായിക്കില്ല: പിച്ചൈ

drone-pichai

ആയുധങ്ങളിലോ ആൾനാശമുണ്ടാക്കുന്ന മറ്റു സാങ്കേതിക വിദ്യകളിലോ നിർമിതബുദ്ധി (എഐ) ഉപയോഗിക്കുന്ന ഗവേഷണത്തിൽ ഗൂഗിൾ പങ്കാളിയാകില്ലെന്നു സിഇഒ സുന്ദർ പിച്ചെ. ഡ്രോൺ ആക്രമണങ്ങൾക്കു വേണ്ടി നിർമിതബുദ്ധി ഉപയോഗിച്ചു ദൃശ്യങ്ങൾ വിശകലനം ചെയ്യുന്ന പെന്റഗൺ പദ്ധതിയിൽ സഹകരിക്കാനുള്ള ഗൂഗിളിന്റെ തീരുമാനത്തിനെതിരെ വ്യാപക വിമർശനമുയർന്ന സാഹചര്യത്തിലാണു വിശദീകരണം. 

ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ വിമർശനത്തെ തുടർന്നു പദ്ധതിയിൽനിന്നു ഗൂഗിൾ പിന്മാറിയിരുന്നു. ആയുധ ഗവേഷണങ്ങളിൽ പങ്കാളിയാകില്ലെങ്കിലും സൈബർസുരക്ഷ, പരിശീലനം, സൈനിക റിക്രൂട്മെന്റ്, ആരോഗ്യപരിരക്ഷ തുടങ്ങിയ വിഷയങ്ങളിൽ സർക്കാരുമായും പ്രതിരോധ വകുപ്പുമായും സഹകരിക്കും. 

ഗൂഗിളിന്റെ തുടർ പ്രവർത്തനങ്ങളിൽ മാനദണ്ഡമാക്കാൻ ഏഴു തത്വങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു. ഗവേഷണം, ഉൽപന്ന വികസനം എന്നിവയെയും ബിസിനസ് തീരുമാനങ്ങളെയും നയിക്കുന്ന അടിസ്ഥാന തത്വങ്ങളാകും ഇതെന്നും സുന്ദർ പിച്ചെ പറഞ്ഞു.

പശ്ചിമേഷ്യയില്‍ ഭീകരര്‍ക്കെതിരായ യുദ്ധത്തില്‍ അമേരിക്കയ്ക്ക് സിലിക്കണ്‍ വാലിയില്‍ നിന്നും സഹായം ലഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തി ഡ്രോണ്‍ വിഡിയോകളില്‍ തിരച്ചില്‍ നടത്താനായിരുന്നു അമേരിക്കയുടെ ശ്രമം. അമേരിക്കന്‍ സൈന്യത്തെ സഹായിക്കാനുള്ള ഗൂഗിളിന്റെ നീക്കത്തിനെതിരെ അവര്‍ക്കുള്ളില്‍ നിന്നു തന്നെ എതിര്‍പ്പും ഉയര്‍ന്നിരുന്നു. 

ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തില്‍ സഹകരിക്കാനുള്ള ഗൂഗിളിന്റെ തീരുമാനത്തെ ഒരു കൂട്ടം ജീവനക്കാര്‍ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തത്. എന്നാല്‍ കമ്പനിയുടെ ഈ നീക്കത്തെ ആശങ്കയോടെ കാണുന്നവരുമുണ്ട്. മനുഷ്യര്‍ക്കെതിരെ ആക്രമണം നടത്തുന്നതിന് കംപ്യൂട്ടര്‍ സാങ്കേതികവിദ്യയെ ഉപയോഗിക്കുന്നതിലെ ധാര്‍മ്മികതയെയാണ് ഗൂഗിളിലെ മറ്റൊരു വിഭാഗം ചോദ്യം ചെയ്യുന്നത്.  

പ്രൊജ്ട് മാവന്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി മനുഷ്യര്‍ക്ക് നേരെ ആക്രമണം നടത്തില്ലെന്നാണ് ഗൂഗിളും അമേരിക്കന്‍ സൈന്യവും പറഞ്ഞിരുന്നത്. ഡ്രോണ്‍ വിഡിയോകളിലെ മനുഷ്യരെയും പ്രധാനപ്പെട്ട വസ്തുക്കളെ തിരിച്ചറിയുന്നതിനും തിരഞ്ഞെടുക്കുന്നതിനുമായിരിക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുക.

ആയിരക്കണക്കിന് മണിക്കൂറുകള്‍ നീണ്ട ഡ്രോണ്‍ വിഡിയോകള്‍ നിരീക്ഷിച്ച് പ്രധാനപ്പെട്ടത് കണ്ടെത്തുകയെന്നത് ബാലികേറാ മലയായതോടെയാണ് അമേരിക്ക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ഗൂഗിളിലും രക്ഷ തേടുന്നത്. ഡ്രോണ്‍ ക്യാമറകളില്‍ എടുക്കുന്ന വിഡിയോകളില്‍ നിന്നും മുപ്പത്തിയെട്ടോളം വസ്തുക്കളെ തിരിച്ചറിയാനും പ്രാധാന്യത്തിനനുസരിച്ച് തരം തിരിച്ച് നല്‍കാനും ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിന് കഴിയും. ഈ പ്രൊജക്ട് മാവനിലൂടെ വിലപ്പെട്ട മണിക്കൂറുകളായിരിക്കും അമേരിക്കന്‍ സൈന്യത്തിന് ലാഭിക്കാനാവുക.  

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം സൈനിക മേഖലയില്‍ വ്യാപിപ്പിക്കുകയെന്നത് അമേരിക്കയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. 2017ല്‍ മാത്രം അമേരിക്ക ഇതിനായി 7.4 ബില്യണ്‍ ഡോളറാണ് ചെലവിട്ടതെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. നേരത്തെയും അമേരിക്കന്‍ പ്രതിരോധ വിഭാഗവുമായി ഗൂഗിള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്.  

അമേരിക്കന്‍ പൊലീസിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗം വംശീയ വേര്‍തിരിവുകള്‍ വര്‍ധിപ്പിക്കുന്നതാണെന്ന വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഡേറ്റ സ്റ്റാര്‍ട്ട് അപ് കമ്പനിയായ പാലന്റീര്‍ ടെക്‌നോളജീസുമായി ചേര്‍ന്നായിരുന്നു അമേരിക്കന്‍ പൊലീസ് വകുപ്പിന്റെ പരീക്ഷണ പദ്ധതി. കുറ്റകൃത്യങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളേയും വ്യക്തികളേയും മുന്‍കൂടി നിരീക്ഷിക്കുക എന്നതായിരുന്നു പദ്ധതിയുടെ ഉള്ളടക്കം. എന്നാല്‍ ഫലത്തില്‍ ഇത് കറുത്തവര്‍ക്കാരെ അധിക്ഷേപിക്കുന്ന ഒന്നായി തരം താഴ്ന്നുവെന്നതായിരുന്നു ഉയര്‍ന്ന പ്രധാന വിമര്‍ശനം.