ADVERTISEMENT

ഉമ്മൻ ചാണ്ടിയെന്ന കേരള രാഷ്ട്രീയത്തിലെ സമുന്നതനായ നേതാവിന്റെ വിയോഗത്തിന്റെ വേദനയിലാണ് സംസ്ഥാനം. ഓരോ വ്യക്തികൾക്കും ഓരോ രീതിയിലായിരുന്നു അദ്ദേഹവുമായുള്ള അടുപ്പം. ചെറിയ കുട്ടികൾ മുതൽ പ്രായമായവരെ വരെ ചേർത്തു പിടിക്കാൻ കുഞ്ഞൂഞ്ഞെന്നു പുതുപ്പള്ളിക്കാർ സ്നേഹത്തോടെ വിളിച്ചിരുന്ന ഉമ്മൻചാണ്ടിക്ക് സാധിച്ചിരുന്നു. ഇത്തരത്തിൽ കുട്ടികളുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയുടെ സ്നേഹം തിരിച്ചറിഞ്ഞ ചില അനുഭവങ്ങളുണ്ട് മലയാളികൾക്ക്. ഇതിൽ ആദ്യം കോഴിക്കോട് നടന്നതായിരുന്നു.

oommen-chandy-memories-with-kids1
ചിത്രങ്ങൾക്ക് കടപ്പാട് : സമൂഹമാധ്യമം

 

‘ഉമ്മഞ്ചാണ്ടീ....’ ഈ നീളത്തിലുള്ള വിളി വർഷങ്ങൾക്ക് മുൻപ്, അതായത് 2016 മാർച്ചിലായിരുന്നു. കോഴിക്കോട്ടെ ഒരു പൊതുചടങ്ങിനിടെ ശിവാനിയെന്ന വിദ്യാർഥിനിയാണ് അന്നത്തെ മുഖ്യമന്ത്രിയെ ഉറക്കെ വിളിച്ചത്. കൂട്ടുകാരൻ അമലിന് വീടില്ലെന്ന് പറയാൻ മുഖ്യമന്ത്രിയെ ആൾക്കൂട്ടത്തിനിടയിൽനിന്ന് പേരെടുത്ത് വിളിക്കുകയായിരുന്നു. തന്റെ സുഹൃത്തിനു വീടില്ലെന്നും എല്ലാവർക്കും സഹായം ചെയ്യുന്ന നിങ്ങൾ അവന് ഒരു വീടുകൊടുക്കുമോ എന്നായിരുന്നു ശിവാനിയുടെ ചോദ്യം. ടീച്ചറെ വിളിച്ചുവരുത്തി വിഷയം അന്വേഷിച്ച അദ്ദേഹം, അമലിന് വീടുപണിയാൻ മൂന്നു ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. പിന്നീട്, മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറിയെങ്കിലും 2017ൽ അമലിനു വീടായി. ആ വീടിന്റെ ഗൃഹപ്രവേശനത്തിന് ഉമ്മൻ ചാണ്ടിയെത്തി. ശിവാനിയുടെ പ്രിയപ്പെട്ട ‘ഉമ്മഞ്ചാണ്ടി’.

 

മറ്റൊരു സംഭവം ഉമ്മൻചാണ്ടി തന്നെ തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചതായിരുന്നു. ഒരു കൊച്ചുകുട്ടി ഉമ്മൻ ചാണ്ടിയെ അനുകരിക്കുന്നതിന്റെ വിഡിയോ ആയിരുന്നു അദ്ദേഹം പങ്കുവച്ചത്. ഉമ്മൻചാണ്ടിയുടെ മുഖഭാവങ്ങൾ കാണിച്ചുള്ള കുഞ്ഞിന്റെ വിഡിയോ ഭാര്യയ്ക്കൊപ്പമാണ് അദ്ദേഹം കണ്ടത്. 'പൊതുപ്രവർത്തകനെന്ന നിലയിൽ ഒത്തിരിപ്പേർ എന്നെ അനുകരിക്കാറുണ്ട്; വിമർശനാത്മകമായി അവതരിപ്പിക്കാറുമുണ്ട്. അതെല്ലാം ആസ്വദിച്ചതിനേക്കാൾ എത്രയോ മടങ്ങാണ് ഈ നിഷ്കളങ്കമായ പ്രകടനം.' വിഡിയോ പങ്കുവച്ച് ഉമ്മൻചാണ്ടി ഇങ്ങനെയാണ് ഫെയ്സ്ബുക്കിൽ എഴുതിയത്. വിഡിയോ ടിവി സ്ക്രീനിൽ കണ്ട് ഉമ്മൻ ചാണ്ടി പൊട്ടിച്ചിരിക്കുന്നതും കാണാമായിരുന്നു. 

 

അനുമോൾ എന്ന ആൻമരിയയുടെ കരച്ചിൽ നിങ്ങളിൽ പലർക്കും ഓർമ്മയുണ്ടാകും. ഉമ്മൻ ചാണ്ടിയ്ക്ക് ഒരു മാലയിടണമെന്നായിരുന്നു അനു മോളുടെ ആവശ്യം. ‘എനിക്കിപ്പം പോണം’ എവിടെയെന്ന ചോദ്യത്തിന് ‘അനുമോൾക്കിപ്പം പോണം... ഉമ്മൻ ചാണ്ടിയ്ക്ക് മാലയിടണം’ എന്നാണ് കരച്ചിലിനിടയിലും അനുമോളുടെ ഉത്തരം. ഉമ്മൻ ചാണ്ടിയ്ക്ക് അനുമോൾ കഴിഞ്ഞ ദിവസം രണ്ട് മാലയിട്ടതല്ലേ എന്ന പപ്പയുടെ ചോദ്യത്തിന് ‘അത് നല്ലതല്ല ടു മാലകൂടി ഇടണം’ എന്നായി ആ കുരുന്ന്. അനുമോൾക്ക് മാലയിടണമെന്നും ഉമ്മൻ ചാണ്ടിയോട് വരാൻ പറയാമെന്നുമൊക്കെ പപ്പ മോളെ ആശ്വസിപ്പിച്ചെങ്കിലും അനുമോൾടെ കരച്ചിൽ നിന്നില്ല. 

 

ഒടുവിൽ അച്ഛൻ സൂരജ് സക്കറിയക്കൊപ്പം ഉമ്മൻചാണ്ടിയെ കാണാനെത്തുകയും ആ ആഗ്രഹം മൂന്നു വയസ്സുകാരി സാധിക്കുകയും ചെയ്തു. കയ്യിൽ കരുതിയ മാല അനുമോൾ ഉമ്മൻ ചാണ്ടിയെ അണിയിച്ചു. തന്റെ പ്രിയപ്പെട്ട ഉമ്മൻചാണ്ടിയ്ക്കൊപ്പം നിന്നു ഫോട്ടോയുമെടുത്താണ് അൻ മരിയ അന്ന് പോയത്. ‘ഈ മാലങ്ങ് ഇട്ട് തരട്ടെ ഇതങ്ങ് വച്ചേക്കണം കേട്ടോ’ എന്നു പറഞ്ഞു അനുമോൾ അണിയിച്ച ആ മാല ഉമ്മൻചാണ്ടി തിരികെ ആ കുരുന്നിന്റെ കഴുത്തിൽ അണിയിച്ചും കൊടുത്തു. തന്റെ വലിയ ആഗ്രഹം സാധിച്ച സന്തോഷത്തിലാണ് അനുമോൾ അന്ന് മടങ്ങിയത്. ഇത്തരത്തിൽ നിരവധി കുഞ്ഞുങ്ങളുടെ മനസ് നിറച്ച വ്യക്തി കൂടിയായിരുന്നു ഉമ്മൻ ചാണ്ടി.

 

Content Summary : Oommen Chandy - Memories with kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com