ADVERTISEMENT

പണ്ടൊക്കെ വേനലവധിക്കാലം എന്നു പറഞ്ഞാൽ വളരെ രസകരമായിരുന്നു. പാടത്തും പറമ്പിലും കൂട്ടുകാർക്കൊപ്പം ഓടി കളിച്ച് തീരുന്ന പകലുകൾ. പുഴയിൽ ചാടി കുളിക്കുന്ന വൈകുന്നേരങ്ങൾ. കഥ പറഞ്ഞിരിക്കുന്ന രാത്രികൾ. മിക്കവർക്കും അമ്മ വീടുകളിലെ മനോഹരമായ അവധിക്കാലയോർമകൾ ഉണ്ടായിരിക്കും. അമ്മ വീട് ബാല്യത്തിൽ നല്ല ഓർമകൾ സമ്മാനിക്കാത്തവരും നിരവധി ആയിരിക്കും. ഈ ലേഖികയ്ക്ക് അമ്മവീട്ടിലെ ബാല്യകാലം ഓർക്കുമ്പോൾ ഒരിക്കലും നൊസ്റ്റാൾജിയയോ മധുരമായ ഓർമകളോ ഒന്നും വരാറില്ല. അമ്മാവൻമാരുടെ മക്കളുടെ കുസൃതികൾക്കും ശിക്ഷ ഏറ്റു വാങ്ങേണ്ടി വന്നത് ആണ് അമ്മവീട് ഓർമ, അതും നിരവധി തവണ.

എന്നെപ്പോലുള്ള ചില ഹതഭാഗ്യരെ മാറ്റി നിർത്തിയാൽ മിക്കവർക്കും അമ്മവീട് എല്ലായ്പോഴും മധുരസ്മരണകളുടെ കേന്ദ്രം ആയിരിക്കും. പ്രത്യേകിച്ച് തൊണ്ണൂറുകളിലെ കുട്ടികൾക്ക്. അവധിക്കാലമായാൽ അമ്മവീട്ടിൽ എത്തിയാൽ പാടത്ത് ക്രിക്കറ്റ് കളിച്ചും തെങ്ങിൻതോപ്പിൽ പന്തു കളിച്ചും തോട്ടിൽ പോയി മീൻ പിടിച്ചും സമയം പോകുന്നത് അറിയില്ല. അത് കൂടാതെ തൊടിയിൽ മുത്തച്ഛനെയും മുത്തശ്ശിയെയും കൃഷിയിൽ സഹായിക്കുകയും ചെയ്യാം. ഇന്നത്തെ കാലത്ത് കുട്ടികൾക്ക് നഷ്ടപ്പെട്ടു പോയതാണ് ഇത്തരം അനുഭവങ്ങൾ.

എന്നാൽ, തന്റെ മകൾ കണ്മണി കുട്ടിയെന്ന് കിയാരയ്ക്ക് വ്യത്യസ്തമായ ഒരു അവധിക്കാല ഓർമ സമ്മാനിച്ചിരിക്കുകയാണ് അമ്മ മുക്ത. അമ്മവീട്ടിൽ എത്തിയ കണ്മണി പറമ്പിലൂടെ ഇഷ്ടം പോലെ ഓടിച്ചാടി നടക്കുകയാണ്. വെള്ളത്തിൽ തുള്ളിച്ചാടുകയും കുളിക്കുകയും ചെയ്യുന്നു. നനഞ്ഞു കുതിർന്ന കണ്മണിയെ മുക്ത തോർത്തി കൊടുക്കുന്നുണ്ട്. കണ്മണിക്ക് ഒപ്പം കളിചിരികളിൽ ഏർപ്പെട്ട് സമപ്രായമുള്ള ഒരു കുട്ടി കൂടിയുണ്ട്.

'എന്റെ കുട്ടിക്കാലത്തു വേനൽ അവധിക്ക് അമ്മ വീട്ടിൽ പോയി നിൽക്കുമ്പോൾ കിട്ടിയിരുന്ന വലിയ സന്തോഷങ്ങൾ ആയിരുന്നു ഇതൊക്ക. മനസ്സിൽ സൂക്ഷിക്കുന്ന സുഖമുള്ള ഓർമ്മകൾ' എന്ന അടിക്കുറിപ്പോടെ ആയിരുന്നു മുക്ത വിഡിയോ പങ്കുവെച്ചത്. തൊണ്ണൂറുകളിലെ കുട്ടികൾ കമന്റ് ചെയ്യണമെന്നും കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. തൊണ്ണൂറുകളിലെ കുട്ടികൾക്ക് കിട്ടിയ പോലൊരു കുട്ടിക്കാലം വേറൊരു കുട്ടികൾക്കും കിട്ടിയിട്ടുണ്ടാകില്ല എന്നാണ് ഒരു കമന്റ്. 'വൌ എന്തു രസം കണ്ടോണ്ടിരിക്കാൻ പഴയ കാലം ഓർമ വന്നു. ഇനിയും ഇതുപോലെ വീഡിയോ ചെയ്യണേ. കണ്മണി തകർത്ത്.', 'എന്റെ കുട്ടിക്കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. മനോഹരമായ ബാല്യം. കണ്മണിക്കും മുക്തയ്ക്കും നന്ദി', 'സൂപ്പർ.. പഴയ കാലം പോലെ തന്നെ.. തകർത്തു' ഇങ്ങനെ പോകുന്നു കമന്റുകൾ.

ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയുടെയും മുക്തയുടെയും ഏകമകളാണ് കണ്മണി എന്ന് വിളിക്കപ്പെടുന്ന കിയാര. പത്താം വളവ്, പാപ്പൻ, കിങ് ഓഫ് കൊത്ത തുടങ്ങി നിരവധി സിനിമകളിൽ ഇതിനകം തന്നെ കിയാര അഭിനയിച്ചു കഴിഞ്ഞു.

English Summary:

Amma Mukta Revives Childhood Wonders for Kanmani and Ponnumol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com