കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗന്റെ മകൻ വന്നത് ആഡംബര കാറിൽ; രേഖകൾ പരിശോധിച്ച് ഇ.ഡി.
Mail This Article
തിരുവനന്തപുരം ∙ കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി. കസ്റ്റഡയിലെടുത്ത മുൻ പ്രസിഡന്റ് എൻ.ഭാസുരാംഗന്റെ മകനും കുരുക്ക്. ഭാസുരാംഗന്റെ മകൻ അഖിൽജിത്ത് എത്തിയ ആഡംബര കാറിന്റെ രേഖകൾ ഇ.ഡി. ആവശ്യപ്പെട്ടു. സിപിഐ നേതാവായ ഭാസുരാംഗനെ ഇ.ഡിയുടെ ഇടപെടലിനു പിന്നാലെ പാർട്ടി പുറത്താക്കിയിരുന്നു.
ഭാസുരാംഗനെ ചോദ്യം ചെയ്യുന്നതിനിടെ അഖിലിനെ ഇ.ഡി. വിളിച്ചുവരുത്തി. ആഡംബര കാറിലാണ് അഖിൽ വന്നത്. ഇതോടെ കാറിന്റെ ആർസി ബുക്ക് ഇ.ഡി. ഉദ്യോഗസ്ഥർ പരിശോധിച്ചു. സഹകരണ വകുപ്പ് 101 കോടിയുടെ ക്രമക്കേട് കണ്ടെത്തിയ കേസിലാണു ഭാസുരാംഗനെ ഇ.ഡി. വലയിലാക്കിയത്. തൃശൂരിൽ കരുവന്നൂർ സഹകരണ ബാങ്ക് വിഷയത്തിൽ സിപിഎം പ്രതിസന്ധിയിലായെങ്കിൽ അതേ അവസ്ഥയാണ് തലസ്ഥാനത്ത് സിപിഐയും നേരിടുന്നത്.
സിപിഐ, സിപിഎം ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് 2006ൽ കോൺഗ്രസിൽനിന്ന് സിപിഐയിലെത്തിയ ഭാസുരാംഗൻ. നിലവിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറാണ്. ഉന്നത നേതാക്കളുമായുള്ള ബന്ധമാണു വലിയ തട്ടിപ്പ് നടത്താൻ ഭാസുരാംഗനെ സഹായിച്ചതെന്നു സിപിഐയിൽ ആക്ഷേപമുണ്ട്. പ്രാദേശിക സിപിഎം നേതൃത്വത്തിനും താൽപര്യമില്ല. നേതാക്കൾക്ക് ഭാസുരാംഗൻ മാസപ്പടി നൽകിയിരുന്നതായി ആരോപണമുണ്ട്. തെളിവുകൾ ഇ.ഡി. ശേഖരിച്ചാൽ പാർട്ടി പ്രതിരോധത്തിലാകും.