അപകടത്തെ തുടർന്ന് അരയ്ക്കു താഴെ ചലനശേഷി നഷ്ടമായി; തളരില്ല, സത്യന്റെ ജീവിതം മുന്നോട്ട്...
Mail This Article
മാന്നാർ ∙ സത്യന്റെ ഇനിയുള്ള ജീവിതം തളരില്ല ....വേദിയിൽ നിന്നിറങ്ങിച്ചെന്ന് മന്ത്രിമാരുടെ ഒരു സാന്ത്വന സ്പർശം അപകടത്തെ തുടർന്ന് അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട മാന്നാർ ഗ്രാമ പഞ്ചായത്ത് 13–ാം വാർഡിൽ പെട്ട വെളൂതറയിൽ സത്യൻ (40) വൃക്ക സംബന്ധമായ രോഗത്തിനുള്ള ചികിത്സാ സഹായത്തിനായിട്ടാണ് ഇന്നലെ എടത്വായിൽ നടന്ന മുഖ്യമന്ത്രിയുടെ സാന്ത്വന സ്പർശം അദാലത്തിനെത്തിയത്.
ഇദ്ദേഹം അക്ഷയ കേന്ദ്രം വഴി നേരത്തെ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ധനസഹായം അനുവദിച്ചത്. മന്ത്രിമാരായ ജി സുധാകരൻ, പി. തിലോത്തമൻ എന്നിവർ ചേർന്ന് വേദിയിൽ നിന്നിറങ്ങി സത്യനു സമീപം ചെന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തുക അനുവദിച്ചുള്ള രേഖ കൈമാറുകയായിരുന്നു.23 വർഷം മുൻപുണ്ടായ വാഹനാപകടത്തെത്തുടർന്ന് അരയ്ക്കു താഴെ തളർന്ന സത്യൻ വീൽചെയറിൽ ജീവിതം തള്ളി നീക്കുന്നതിനിടയിലാണ് 5 വർഷം മുൻപ് വൃക്ക സംബന്ധമായ രോഗം പിടിപെട്ടത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്, സർക്കാരിൽ നിന്ന് ലഭിക്കുന്ന ക്ഷേമപെൻഷനും സ്വന്തമായി കണ്ടെത്തിയ പേപ്പർ ബാഗ് നിർമാണത്തിലൂടെ ലഭിക്കുന്ന ചെറിയ വരുമാനവും കൊണ്ടു ജീവിക്കുകയായിരുന്നു.കോവിഡ് വ്യാപകമായതോടെ പേപ്പർ ബാഗ് നിർമിച്ച് കിട്ടുന്ന വരുമാനം നിലച്ചു.