ADVERTISEMENT

തുറവൂർ ∙ ഒന്നര വർഷം മുൻപ് ആരംഭിച്ച അരൂർ – തുറവൂർ ഉയരപ്പാതയുടെ നിർമാണത്തിനിടെ ഇതുവരെ അപകടങ്ങളിൽ പൊലിഞ്ഞത് 3 തൊഴിലാളികളുടെ ജീവൻ. ആറുമാസം മുൻപ് ചന്തിരൂരിൽ  ഇരുമ്പ് പൈപ്പ് ഉയർത്തുന്നതിനിടെ ദേഹത്ത് തട്ടി ഒരു തൊഴിലാളി മരിച്ചിരുന്നു.  ഒരുമാസം മുൻപ് തുറവൂരിൽ ഗർഡർ സ്ഥാപിക്കുന്നതിനിടെ വീണ്ടും മരണം ഉണ്ടായി. ഇവിടെ മരിച്ചതും അതിഥി തൊഴിലാളിയായിരുന്നു. ഇന്നലെ ഇരുമ്പ് ഇരുമ്പ് പാളി ദേഹത്ത് വീണു ബിഹാർ സ്വദേശി സെയ്ദ് അലാം(29) മരിച്ചതോടെ മരണം മൂന്നായി. എന്നാൽ സുരക്ഷാ സാമഗ്രികൾ തൊഴിലാളികൾക്ക് നൽകിയിട്ടുണ്ടെന്നാണ് കരാർ കമ്പനി അധികൃതർ പറയുന്നത്.

സെയ്ദ് ആലമിനെ എത്തിച്ച തുറവൂർ ഗവ. ആശുപത്രിക്ക് മുന്നിൽ നിൽക്കുന്ന സഹപ്രവർത്തകർ
സെയ്ദ് ആലമിനെ എത്തിച്ച തുറവൂർ ഗവ. ആശുപത്രിക്ക് മുന്നിൽ നിൽക്കുന്ന സഹപ്രവർത്തകർ

സുരക്ഷാ മുൻകരുതലുകൾ പൂർണമായി പാലിക്കാതെ ഉയരപ്പാത നിർമാണം
തുറവൂർ∙ ഉയരപ്പാത ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങളിൽ പാലിക്കണമെന്നു ദേശീയപാത അതോറിറ്റി നിർദേശിച്ചിട്ടുള്ള സുരക്ഷാ മുൻകരുതലുകൾ അരൂർ - തുറവൂർ ഉയരപ്പാത നിർമാണ സ്ഥലത്ത് പൂർണമായി പാലിച്ചിട്ടില്ലെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. തൊഴിലാളികളുടെ മാത്രമല്ല പാതയിലൂടെ യാത്ര ചെയ്യുന്നവരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നിർദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
അരൂർ - തുറവൂർ ഉയരപ്പാതയ്ക്കായി 1000 ലേറെ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെങ്കിലും എല്ലായിടത്തും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഇല്ല. ജീവനക്കാർ റിഫ്ലക്ടർ ഉള്ള സുരക്ഷാ ജാക്കറ്റും ഹെൽമറ്റും ധരിക്കണമെന്നാണ് നിയമമെങ്കിലും എല്ലാവരും ധരിക്കാറില്ല. ശരീരത്തെ ചേർത്തു നിർത്തുന്ന സുരക്ഷാ ബെൽറ്റ് ഉയരപ്പാതയുടെ തൂണുകളുമായി ബന്ധിപ്പിച്ച് സുരക്ഷ ഉറപ്പു വരുത്തുന്നില്ല. തൂണുകളുടെ പണി നടക്കുന്നയിടങ്ങളിൽ ഉയരത്തിൽ നിന്നു വീണു പരുക്കേൽക്കാതിരിക്കാൻ വല സ്ഥാപിക്കുന്നില്ല.

പുറമേ ഈ പാതയിലൂടെ യാത്ര ചെയ്യുന്നവരുടെ സുഗമ യാത്രയ്ക്കു താൽക്കാലിക പാത ടാർ ചെയ്തു സജ്ജമാക്കണമെന്നു നിർദേശം ഉണ്ടെങ്കിലും പലയിടത്തും കുഴികളാണ്. ഈ കുഴികളിൽ വാഹനം വീണു നിയന്ത്രണം വിട്ടു മറ്റു വാഹനങ്ങളിൽ ഇടിച്ചും ഒട്ടേറെ അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. രാത്രിയിൽ പാതയിൽ പലയിടത്തും വെളിച്ചവുമില്ല. വാഹനങ്ങൾ വഴി തിരിച്ചു വിടുന്ന സ്ഥലങ്ങളിൽ എല്ലായിടത്തും മുന്നറിയിപ്പ് ബോർഡുകളോ സിഗ്‌നലോ ഇല്ല.

ക്രെയിൻ ഓപ്പറേറ്ററുടെ അനാസ്ഥയെന്ന് തൊഴിലാളികൾ
തുറവൂർ∙ ക്രെയിൻ ഓപ്പറേറ്ററുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് തൊഴിലാളികൾ. പ്രകോപിതരായ തൊഴിലാളികൾ ക്രെയിനിന്റെ ചില്ല് അടിച്ചു തകർത്തു. സംഭവം നടക്കുമ്പോൾ 6 തൊഴിലാളികൾ താഴെയും മുകളിൽ മരിച്ച സെയ്ദ് അലാം ഉൾപ്പെടെ 3 പേരുമുണ്ടായിരുന്നു. ഇന്നലെ രാവിലെ മുതൽ തുടങ്ങിയ ജോലിയിൽ പിയർ ക്യാപ്പിന്റെ 2 ഭാഗത്തും ഇരുമ്പ് പാളി സ്ഥാപിച്ചു. അടുത്ത ഭാഗത്ത് ഇരുമ്പ് പാളി സ്ഥാപിക്കുമ്പോഴായിരുന്നു അപകടം.

ഈ സമയം ക്രെയിൻ ഓപ്പറേറ്റർ അമിത് കുമാർ മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് ക്രെയിൻ നിയന്ത്രിച്ചതാണ് അപകടങ്ങൾക്ക് കാരണമെന്നാണ് തൊഴിലാളികൾ പറയുന്നത്. ക്രെയിനിന്റെ ഹുക്കിൽ നിന്നു വേർപെട്ട ഇരുമ്പ് പാളി ചരിയുകയായിരുന്നു. ഇരുമ്പ് പാളിക്കും ഉരുക്കു ചട്ടയ്ക്കും  ഇടയിൽപെട്ട് സുഹൃത്തിനെ രക്ഷപ്പെടുത്താൻ സാധിക്കാത്തതിൽ അതീവ ദുഃഖിതരാണ് മരിച്ച സെയ്ദ് ആലമിന്റെ സുഹൃത്തുക്കൾ. അരൂരിൽ നിന്നു അഗ്നിരക്ഷാസേനയും പൊലീസും എത്തിയെങ്കിലും അതിന് മുന്നേ തന്നെ മറ്റൊരു ക്രെയിൻ ഉപയോഗിച്ച് ആലാമിനെ പുറത്തെടുത്തിരുന്നു.

സെയ്ദ് ആലം
സെയ്ദ് ആലം

ക്രെയിനിൽ നിന്ന് ഇരുമ്പുപാളി വീണ് അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം
തുറവൂർ ∙ അരൂർ–തുറവൂർ ഉയരപ്പാത നിർമാണത്തിനു തൂണിനു മുകളിൽ ഇരുമ്പു ചട്ടക്കൂട് സ്ഥാപിക്കുന്നതിനിടെ ക്രെയിനിൽ നിന്നു വേർപെട്ട ഇരുമ്പുപാളി ദേഹത്തു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. തൂണിൽ നിന്നു താഴേക്കു ചാടിയതിനാൽ മറ്റു രണ്ടു തൊഴിലാളികൾ രക്ഷപ്പെട്ടു. ക്രെയിൻ പ്രവർത്തിപ്പിച്ചതിലെ പിശകാണ് അപകടത്തിനു കാരണമായതെന്നാണു കരുതുന്നത്. ഉത്തർപ്രദേശ് സ്വദേശിയായ ഓപ്പറേറ്റർ ഒളിവിലാണ്.

മൊബൈൽ ഫോണിൽ സംസാരിച്ച് അലക്ഷ്യമായാണ് ഇയാൾ ക്രെയിൻ പ്രവർത്തിപ്പിച്ചതെന്ന് ആരോപിച്ചു തൊഴിലാളികൾ ക്രെയിൻ അടിച്ചു തകർത്തു. ചമ്മനാടിനു സമീപം ഉയരപ്പാതയുടെ 230–ാം തൂണിന്റെ ജോലിക്കിടെ ഇന്നലെ രാവിലെ 11.30 ന് ഉണ്ടായ അപകടത്തിൽ ബിഹാർ പാങ്കോ കാങ്കാരിയോ സ്വദേശി സെയ്ദ് ആലം (29) ആണ് മരിച്ചത്. ക്രെയിൻ ഓപ്പറേറ്റർ യുപി അമിത്പുരി സ്വദേശി അമിത് കുമാറിനെതിരെ(31) കുത്തിയതോട് പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു.

അപകടം ഇങ്ങനെ
∙ അപകടം നടക്കുമ്പോൾ 6 തൊഴിലാളികൾ താഴെയും സെയ്ദ് ആലം ഉൾപ്പെടെ മൂന്നുപേർ തൂണിനു മുകളിലും ഉണ്ടായിരുന്നു. തൂണിനു മുകളിൽ ‘വി’ ആകൃതിയിലുള്ള പിയർ ക്യാപ്പിന്റെ കോൺക്രീറ്റിങ് ജോലിയാണു ചെയ്യേണ്ടിയിരുന്നത്. ഇതിനായി ഇരുമ്പു കമ്പിക്കൂട് സജ്ജമാക്കിയിരുന്നു. പിയർ ക്യാപ്പിന്റെ 2 ഭാഗത്തും ഇരുമ്പുപാളി സ്ഥാപിച്ചു. അടുത്ത ഭാഗത്ത് സ്ഥാപിക്കാനായി ഇരുമ്പു പാളി ഉയർത്തുമ്പോൾ ക്രെയിനിൽ നിന്നു വേർപെട്ടു തൊഴിലാളികൾക്കു മേൽ പതിക്കുകയായിരുന്നു.

ഇതു കണ്ട രണ്ടു പേർ താഴേക്ക് എടുത്തുചാടി. പിയർ ക്യാപ്പിന്റ കമ്പിക്കൂടിനു സംരക്ഷണമായി സ്ഥാപിച്ച ഇരുമ്പു ദണ്ഡിലേക്കാണു പാളി വീണത്. ഒഴിഞ്ഞു മാറുന്നതിനു മുൻപ് ആലം ഈ ദണ്ഡിനും ഇരുമ്പുപാളിക്കും ഇടയിൽ പെടുകയായിരുന്നു. ഞെരിഞ്ഞമർന്ന ആലമിനെ രക്ഷിക്കാൻ തൊഴിലാളികൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ക്രെയിൻ ഓപ്പറേറ്റർ ഓടിപ്പോയതിനാൽ മറ്റൊരു ക്രെയിൻ എത്തിച്ചാണ് ഇരുമ്പുപാളി നീക്കി ആലമിനെ താഴെയിറക്കിയത്. തുറവൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com