ADVERTISEMENT

ചെന്നൈ ∙  സ്ക്രീനിൽ മാത്രമല്ല, പോളിങ് ബൂത്തിലും ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ നടൻ അജിത്. രാവിലെ 7 മുതലായിരുന്നു വോട്ടെടുപ്പെങ്കിലും തിരുവാൺമിയൂർ ഭാരതീദാസൻ സ്ട്രീറ്റിലെ പോളിങ് ബൂത്തിൽ 6.30ന് അജിത് എത്തി. ഈ സമയം ഉദ്യോഗസ്ഥർ വോട്ടെടുപ്പ് നടത്തുന്നതിനുള്ള അന്തിമ തയാറെടുപ്പിലായിരുന്നു. 7ന് തിരഞ്ഞെടുപ്പ് ആരംഭിക്കുമെന്ന് അറിയിച്ച ശേഷം അദ്ദേഹത്തെ ഹാളിനുള്ളിലെ ബെഞ്ചിൽ ഇരുത്തി. പോളിങ് ആരംഭിച്ചതിനു പിന്നാലെ അജിത് ആദ്യം വോട്ട് രേഖപ്പെടുത്തി മടങ്ങി.

പേര് ഹിന്ദിയിൽ!
വോട്ടർ പട്ടികയിലെ പേര് ഹിന്ദിയിലാണെന്ന് ചൂണ്ടിക്കാട്ടി ദമ്പതികളെ തടഞ്ഞ സംഭവം അമ്പരപ്പുണ്ടാക്കി. ആദംപാക്കത്തെ 310–ാം നമ്പർ പോളിങ് സ്റ്റേഷനിലായിരുന്നു സംഭവം. പേര് ഹിന്ദിയിലായതിനാൽ പോളിങ് ഏജന്റ് വോട്ടർ ഐഡി കാർഡ് ചോദിച്ചെങ്കിലും ആധാർ കാർഡ് മാത്രമായിരുന്നു ഉള്ളത്. തുടർന്ന് വോട്ട് ചെയ്യാൻ സാധിക്കില്ലെന്ന് പറഞ്ഞ് ഏജന്റുമാർ തിരിച്ചയയ്ക്കാൻ ശ്രമിച്ചു. എന്നാൽ, പൊലീസ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റ് പരിശോധിച്ച് ഇതേ ബൂത്തിൽ‌ വോട്ട് ഉണ്ടെന്ന് ഉറപ്പാക്കിയതോടെ വോട്ട് ചെയ്യാൻ അധികൃതർ അനുമതി നൽകി.

വോട്ട് ബഹിഷ്കരിച്ചു
പ്രതിഷേധ സൂചകമായി സംസ്ഥാനത്തെ ചില ഗ്രാമങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. പരന്തൂരിൽ വിമാനത്താവളം നിർമിക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് കാഞ്ചീപുരം ഏകനാഥപുരം ഗ്രാമവാസികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്. ശുദ്ധജല ടാങ്കിൽ മനുഷ്യ വിസർജ്യം കലക്കിയ സംഭവത്തിൽ കുറ്റക്കാരെ ഇതുവരെ കണ്ടെത്താത്തതിൽ പ്രതിഷേധിച്ചാണു പുതുക്കോട്ട വേങ്കവയൽ ഗ്രാമവാസികൾ രാവിലെ മുതൽ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നത്. എന്നാൽ വൈകിട്ട് പോളിങ് അവസാനിക്കുന്നതിനു മുൻപായി ചിലർ വോട്ട് ചെയ്തു. റോഡുകളുടെ അഭാവവും മലിനജല പ്രശ്നങ്ങളും കാരണം ശിവഗംഗ ഇളയൻകുടി ചിറ്റൂരാണിയിലെ വോട്ടർമാർ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. 

നാമക്കൽ മൊഗനൂർ പഞ്ചായത്ത് യൂണിയനിലെ ബുധുപട്ടി, ബംഗ്രപട്ടി ഗ്രാമങ്ങളിൽ വ്യവസായ പാർക്ക് സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു ഗ്രാമവാസികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്.

English Summary:

Election Enthusiasm: Actor Ajith Sets the Example by Being First to Vote in Chennai Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com