ADVERTISEMENT

കാലടി∙ കാലടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. രണ്ടാഴ്ചയോളമായി ഗതാഗതക്കുരുക്ക് തുടരുന്നു. റമസാൻ, വിഷു എന്നീ ഈ ആഘോഷ ദിവസങ്ങൾ അടുപ്പിച്ച് വന്നതോടെ തിരക്ക് കൂടുതൽ വർധിച്ചു. കാലടി പട്ടണത്തെക്കാളും എംസി റോഡിലെ മറ്റൂരിലാണ് ഇപ്പോൾ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. അത് കാലടി പട്ടണത്തിലേക്കും നീളുന്നു. എംസി റോഡിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് തിരിയുന്നത് മറ്റൂർ ജംക്‌ഷനിൽ നിന്നാണ്. വിമാനത്താവള യാത്രക്കാർ പലപ്പോഴും കുരുക്കിൽ പെട്ട് വലയുന്നു. ദീർഘ ദൂര യാത്രക്കാരും കുരുക്കിൽ പെട്ട് നരകിക്കുകയാണ്. പലപ്പോഴും ദീർഘദൂര യാത്രക്കാർ മലയാറ്റൂർ വഴി കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിച്ചാണ് കുരുക്കിൽ നിന്നു രക്ഷപ്പെടുന്നത്. കുരിശുമുടി തീർഥാടകരും ഗതാഗതക്കുരുക്ക് കാരണം ബുദ്ധിമുട്ടി. 

സ്വകാര്യ ബസുകൾക്ക് ഗതാഗതക്കുരുക്ക് കാരണം സമയത്ത് ഓടി എത്താൻ പറ്റുന്നില്ല. അതിനാൽ ട്രിപ്പുകൾ പലപ്പോഴും റദ്ദാക്കേണ്ടി വരുന്നു. ഇതു യാത്രക്കാരെ പെരുവഴിയിലാക്കുന്നുവെന്നു മാത്രമല്ല സ്വകാര്യ ബസുകളുടെ നടത്തിപ്പ് പ്രതിസന്ധിയിൽ ആക്കുകയും ചെയ്യുന്നു. കാലടി ടൗൺ ജംക്‌ഷനിലും മറ്റൂർ ജംക്‌ഷനിലും മിക്കവാറും ട്രാഫിക് നിയന്ത്രണത്തിന് പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടാകാറില്ല. കാലടി സ്റ്റേഷനിൽ ആവശ്യത്തിന് പൊലീസുക്കാരില്ലാത്തതാണ് ഇതിനു കാരണമായി പറയുന്നത്. ഇതിനു പുറമേ വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നു. 

ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിക്കാത്തതിനാൽ സ്വകാര്യ ബസുകൾക്ക് ഒരു ദിവസം പോലും ട്രിപ്പുകൾ പൂർത്തീകരിച്ച് സർവീസ് നടത്താൻ പറ്റാത്ത അവസ്ഥയാണെന്ന് കാലടി-അങ്കമാലി-അത്താണി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. എംസി റോഡിൽ മരോട്ടിച്ചോട്- ഒക്കൽ 5 കിലോമീറ്റർ ദൂരത്ത് വാഹനങ്ങൾക്ക് ഒരു മണിക്കൂറിലേറെ സമയമെടുത്താണ് കടന്നു പോകാൻ കഴിയുന്നത്. പരിചയസമ്പന്നരായ ട്രാഫിക് വാർഡൻമാരെ നിയോഗിക്കാത്തതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാനുള്ള പ്രധാന കാരണം.

ബസുകൾ‍ ഗ്രാമ പ്രദേശങ്ങളിലേക്കുള്ള ട്രിപ്പുകൾ‍ സ്ഥിരമായി റദ്ദാക്കേണ്ടി വരുന്നത് യാത്രക്കാരുമായി തർക്കങ്ങൾക്ക് ഇടയാക്കുന്നു. കുരുക്കിൽ പെട്ടുണ്ടാകുന്ന സമയ നഷ്ടം പരിഹരിക്കാൻ ബസ് ഡ്രൈവർമാർ അമിത വേഗം എടുക്കാൻ നിർബന്ധിതരാകുന്നു. ഇത് അപകടങ്ങൾക്കും ജീവനക്കാർക്ക് മാനസിക സംഘർഷത്തിനും കാരണമാകുന്നു. വസ്തുത ഇതായിരിക്കെ പൊലീസും മോട്ടർ വാഹന വകുപ്പും സ്വകാര്യ ബസുകളുടെ പേരിൽ ഭീമമായ പിഴ ചുമത്തുന്നത് തുടരുകയാണെന്ന് അസോസിയേഷൻ പ്രസിഡന്റ് എ.പി.ജിബി, സെക്രട്ടറി ബി.ഒ.ഡേവിസ് എന്നിവർ കുറ്റപ്പെടുത്തി.

English Summary:

Heavy traffic block in Kalady

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com