ADVERTISEMENT

ദേടീ...ശാന്തീകൃഷ്ണയെപ്പോലെയാടീ....ഏ...രേഖയെപ്പോലെയല്ലേ?.... പൊറ്റക്കുഴി ജംക്‌ഷനിലെ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിക്കിടക്കുന്ന ഇരുചക്ര വാഹനയാത്രക്കാരികൾക്കരികിലൂടെ സ്ഥാനാർഥി വാഹനം കടന്നുപോകുമ്പോൾ ഉണ്ടായ തർക്കം എങ്ങനെ തീർത്തുവെന്നറിയില്ല. ഇടതു സ്ഥാനാർഥി കെ.ജെ. ഷൈൻ കടന്നുപോകുന്ന വഴികളിൽ വോട്ടർമാർക്കൊരു കൗതുകമുണ്ട്. ഗേറ്റിനു പുറകിൽ നിന്നും വീടുകളിൽ നിന്നും എത്തിനോക്കുന്ന സ്ത്രീകളും കുട്ടികളും. കൗതുകം കൂറുന്ന ആ മുഖങ്ങൾ ഷൈൻ കാണുന്നുണ്ട്. സ്ഥാനാർഥി തുറന്ന വാഹനത്തിലിരുന്ന് ഇരുവശത്തേക്കും അവർക്കുനേരെ കൈ വീശുന്നു. പ്രായമായവർക്കു നേരെ കൈകൂപ്പുന്നു.

മുകളിലെ വോട്ട്
എളമക്കര പുതുക്കലവട്ടം പള്ളിപ്പരിസരത്തുനിന്ന് ഇടതു സ്ഥാനാർഥി കെ.ജെ. ഷൈനിന്റെ പര്യടനം ഉദ്ഘാടനം ചെയ്തത് എറണാകുളം മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വിജയത്തിന്റെ റെക്കോർഡുള്ള കെ.വി. തോമസ്. പല കേന്ദ്രങ്ങൾ പിന്നിട്ടു വാഹന പര്യടനം പൊറ്റക്കുഴി ദത്താത്രേയ ക്ഷേത്രത്തിനു മുന്നിലെ തിരക്കിലെത്തുമ്പോഴേക്കും വാഹനത്തിന്റെ ബോണറ്റ് പൂക്കളാൽ മൂടിയിരിക്കുന്നു. മേയർ എം. അനിൽകുമാറാണ് സ്ഥാനാർഥിക്കൊപ്പം. നഗര മേഖലയായതിനാൽ സ്ഥാനാർഥിയുടെ നോട്ടം ഒരേ സമയം താഴേക്കും മുകളിലേക്കും വേണം. 1,2,3 നിലകളിൽ താമസക്കാരുണ്ടാവും.

തീപ്പൊരി പ്രസംഗം
ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോ? ബിജെപിക്കു 400 സീറ്റ് കിട്ടിയാൽ അവർ ഭരണഘടന തിരുത്തിയെഴുതും. അനൗൺസ്മെന്റ് വാഹനത്തിൽ നിന്നിറങ്ങി ജനതാദൾ നേതാവ് കുമ്പളം രവിയുടെ പൈലറ്റ് പ്രസംഗം. കവലയിൽ ആൾക്കൂട്ടമായി. അവർക്കിടയിലേക്കാണു ഷൈനിന്റെ വരവറിയിച്ചുള്ള അനൗൺസ്മെന്റ് വാഹനം വരുന്നത്.യുഡിഎഫ് എംപിമാർക്കു കണക്കറ്റ് ശകാരവും ഇനിയും ജയിപ്പിച്ചാലുള്ള അപകടവുമൊക്കെ നിറഞ്ഞ അനൗൺസ്മെന്റ്. 

കുട്ടിക്കു കിട്ടി മാമ്പഴം
ദേവസ്വം പറമ്പിൽ സ്ഥാനാർഥിയെ സ്വീകരിക്കാൻ റോസാപ്പൂവുമായി അച്ഛന്റെ കൈയിൽ ഇരിക്കുന്ന കുട്ടി ഗുണ്ടുപൊട്ടിയപ്പോൾ പേടിച്ചു കരഞ്ഞു. സ്ഥാനാർഥിയെത്തിയപ്പോൾ ആദ്യ സ്വീകരണം കുട്ടിയുടെ വക. ജീപ്പിലേക്കു കുട്ടിയെ എടുത്തുകയറ്റി ഷൈനിന്റെ മുത്തവും സമ്മാനമായി ഒരു പഴുത്ത സിന്ദൂരം മാമ്പഴവും. കുട്ടി ഹാപ്പി.സ്ഥാനാർഥിക്കു പലതരം സമ്മാനങ്ങൾ, സെറ്റ് സാരി, പുസ്തകം, പൂക്കൾ, പഴക്കൂട, തണ്ണിമത്തൻ, പഴക്കുല. സ്വീകരണ യോഗങ്ങളിൽ എൽഡിഎഫ് വിജയിക്കേണ്ടതിന്റെ ആവശ്യവും തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയവും സ്ഥാനാർഥി വിശദീകരിക്കും. കാശുകണ്ടാൽ മറുകണ്ടം ചാടുന്നവരല്ല ഇടതുപക്ഷമെന്ന രാഷ്ട്രീയ ദൃഢതയും ഓർമിപ്പിച്ച്, ഇന്നത്തെ കോൺഗ്രസ് നാളെ ബിജെപിയാണെന്ന മുന്നറിയിപ്പും നൽകിയാണു പ്രസംഗം അവസാനിപ്പിക്കുന്നത്.

നമ്മൾ ജയിക്കും
ചക്കാലപ്പാടത്തു സ്ഥാനാർഥിയെ സ്വീകരിക്കാനെത്തിയ അത്തിക്ക ഉമ്മയ്ക്ക് വയസ്സ് 85. ഇടതു സ്ഥാനാർഥി ജയിക്കണമെന്നാണ് ആഗ്രഹം. പുതുക്കലവട്ടത്തു നിന്നു രാവിലെ 7നു തുടങ്ങിയ പ്രചാരണം രാത്രി 8.30നു കുന്നുംപുറം ജംക്‌ഷനിൽ അവനാക്കുമ്പോഴേക്കും രാത്രി വൈകിയിരുന്നു. അപ്പോഴും ഷൈൻ  തിളങ്ങി നിൽക്കുകയാണ്. ക്ഷീണമില്ല. പ്രവർത്തകരുടെ ആവേശങ്ങൾ വിജയത്തിന്റെ പാതയിലെത്തുമെന്നു സ്ഥാനാർഥിക്ക്  ഉറപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com