കാടുകയറിയ നിലയിൽ സംസ്കരണകേന്ദ്രം
Mail This Article
കുറുപ്പംപടി ∙അശമന്നൂർ പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു വനിതാ ശാക്തീകരണത്തിനായി നിർമിച്ച പഴം–പച്ചക്കറി സംസ്കരണ കേന്ദ്രം 5 വർഷമായി വെറുതെ കിടക്കുന്നു. രണ്ടാം വാർഡിൽ പുന്നയം ബിപിസി പാലത്തിനു സമീപം നിർമിച്ച കെട്ടിടമാണ് കാടുകയറിയും കാലപ്പഴക്കം കൊണ്ടും നശിക്കുന്നത്. 2015–20 ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി നിർമിച്ച് 2019ൽ ഉദ്ഘാടനം ചെയ്തതാണ് കെട്ടിടം. പഴം–പച്ചക്കറി സംഭരണവും സംസ്കരണവും നടത്തുന്നതിലൂടെ വനിതകളുടെ സംഘങ്ങൾക്കു തൊഴിൽ ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ വനിതകളുടെ സംഘം ഏറ്റെടുക്കാൻ തയാറാകാത്തതിനാലാണ് ലക്ഷങ്ങൾ ചെലവഴിച്ച കേന്ദ്രം നശിക്കാൻ കാരണമെന്നു പറയുന്നു.
ഈ സാഹചര്യത്തിൽ കെട്ടിടം മറ്റു സംഘങ്ങൾക്കു നൽകാനുള്ള ധാരണയുണ്ടാക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്. അശമന്നൂർ, വേങ്ങൂർ പഞ്ചായത്തിലെ കപ്പ കർഷകരുടെ കൂട്ടായ്മയ്ക്കു കപ്പ സംസ്കരണത്തിനു കെട്ടിടം നൽകാനാണ് ധാരണ. അധിക നിർമാണം നടത്തിയാലെ കപ്പ സംസ്കരണ കേന്ദ്രമാക്കാൻ കഴിയുകയുള്ളു. കുരിയച്ചിറയ്ക്കു സമീപമാണ് കെട്ടിടം. ചിറ കയ്യേറിയെന്ന പരാതി നിലവിലുണ്ട്. താലൂക്ക് സർവേയറെ കൊണ്ട് അളപ്പിച്ചു പുറമ്പോക്ക് കണ്ടെത്തി സുതാര്യമാക്കിയ ശേഷം കപ്പ സംസ്കരണ കേന്ദ്രത്തിനു നൽകാനുള്ള തയാറെടുപ്പിലാണു പഞ്ചായത്ത്.