ADVERTISEMENT

ആലുവ∙ തിരഞ്ഞെടുപ്പിന്റെ ആവേശം ആകാശത്തോളമുയർത്തി നിയോജകമണ്ഡലം ആസ്ഥാനമായ ആലുവയിൽ പ്രവർത്തകരുടെ കലാശക്കൊട്ട്. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ നേതാക്കളും പ്രവർത്തകരുമാണ് കലാശക്കൊട്ടിനായി റെയിൽവേ സ്റ്റേഷൻ സ്ക്വയറിൽ ഒന്നിച്ചണിനിരന്നത്. യാത്രക്കാരും വ്യാപാരികളും അടക്കം ഒട്ടേറെപ്പേർ റോഡിന്റെ ഇരു വശത്തും കാഴ്ചക്കാരായി. കൂറ്റൻ മൈക്ക് സെറ്റുകൾ ഘടിപ്പിച്ച പ്രചാരണ വാഹനങ്ങളുടെ മുകളിൽ കയറി, പാട്ടിന്റെ താളത്തിനൊപ്പം പാർട്ടിപ്പതാകകൾ വീശി മുന്നണി പ്രവർത്തകർ ആനന്ദ നൃത്തമാടിയപ്പോൾ ഒരു മണിക്കൂറിലേറെ സമയം കടന്നുപോയത് അറിഞ്ഞില്ല. യുഡിഎഫ് പ്രവർത്തകരാണ് ആദ്യം എത്തിയത്.

കളമശേരി നിയോജക മണ്ഡ‍ലത്തിലെ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ പ്രവർത്തകർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം കുറിച്ച് സൗത്ത്കളമശേരിയിൽ നടത്തിയ കലാശക്കൊട്ട്.
കളമശേരി നിയോജക മണ്ഡ‍ലത്തിലെ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ പ്രവർത്തകർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം കുറിച്ച് സൗത്ത്കളമശേരിയിൽ നടത്തിയ കലാശക്കൊട്ട്.

തൊട്ടു പിന്നാലെ എൽഡിഎഫുകാർ വന്നു. എൻഡിഎ, പിഡിപി പ്രവർത്തകർ കൂടി എത്തിയതോടെ കലാശക്കൊട്ട് കൊഴുത്തു. യുഡിഎഫ് എത്തിച്ച യന്ത്രം വർണക്കടലാസ് തുണ്ടുകൾ വാനിലേക്കു പറത്തിയപ്പോൾ, പല നിറത്തിലുള്ള പുകയുടെ വിസ്മയക്കാഴ്ച ഒരുക്കുന്ന കമ്പിത്തിരികളുമായാണ് എൽഡിഎഫ് വന്നത്. കൂളിങ് ഗ്ലാസും തലേക്കെട്ടുമായി സിനിമാ സ്റ്റൈലിൽ ബുള്ളറ്റ് ഓടിച്ച് അൻവർ സാദത്ത് എംഎൽഎ യൂത്ത് കോൺഗ്രസിന്റെ ബൈക്ക് റാലിക്കു നേതൃത്വം നൽകി. എൻഡിഎയും നഗരം ചുറ്റി ബൈക്ക് റാലി നടത്തി. അവരുടെ നാസിക് ഡോൾ തിരഞ്ഞെടുപ്പിന്റെ പെരുമ്പറ കൊട്ടലായി. ആവേശം അതിരു വിടാതിരിക്കാൻ വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. റെയിൽവേ സ്റ്റേഷൻ വഴി വാഹന ഗതാഗതം അനുവദിച്ചില്ല. എൽഡിഎഫ് സ്ഥാനാർഥി സി. രവീന്ദ്രനാഥിന്റെ റോഡ് ഷോയ്ക്കു നാലാംമൈൽ, ചുണങ്ങംവേലി, ചൂണ്ടി, ആലുവ റെയിൽവെ സ്റ്റേഷൻ, മാർക്കറ്റ്, ദേശം, അത്താണി എന്നിവിടങ്ങളിൽ സ്വീകരണം നൽകി.

കളമശേരി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് മത്സരത്തിന്റെ മുഴുവൻ ആവേശവും പ്രകടിപ്പിച്ച് സൗത്ത് കളമശേരിയിൽ മണ്ഡലത്തിലെ മൂന്നു മുന്നണികളുടെയും പ്രവർത്തകർ കലാശക്കൊട്ട് നടത്തി. തങ്ങളുടെ കൊടികളും സ്ഥാനാർഥിയുടെ ചിത്രവും ചിഹ്നവും പതിച്ച പ്ലക്കാർഡുകളും ഉയർത്തിയും ആഞ്ഞുവീശിയും മുദ്രാവാക്യം വിളിച്ചും പ്രായഭേദമേന്യേ അവർ പ്രചാരണത്തിന്റെ ആവേശക്കൊടുമുടിയേറി. നാസിക് ധോളും ചെണ്ടമേളവും കാവടിയും പൂത്തിരികളും പൂക്കുറ്റികളും കത്തിച്ചും പടക്കം പൊട്ടിച്ചും പ്രവർത്തകർ കലാശക്കൊട്ടിനു മാറ്റുകൂട്ടി. 3.30 മുതൽ 6 വരെയായിരുന്നു കലാശക്കൊട്ട്. മൂന്നു മുന്നണികളുടെയും പ്രവർത്തകർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വാഹനപ്രകടനമായിട്ടാണ് കലാശക്കൊട്ടിനെത്തിയത്. സംഘർഷമുണ്ടാകാതിരിക്കാൻ പൊലീസും ജാഗ്രത പുലർത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com