പൊലീസിന്റെ ആസൂത്രണ മികവ്; കലാശക്കൊട്ടിലും ഗതാഗതം സുഗമം
Mail This Article
അങ്കമാലി ∙ പൊലീസിന്റെ കൃത്യതയോടെയുള്ള ആസൂത്രണത്താൽ അങ്കമാലി ടൗണിലെ ഗതാഗതം സ്തംഭിക്കാതെ കലാശക്കൊട്ട് നടത്താനായി. മുൻ കാലങ്ങളിലൊക്കെ കലാശക്കൊട്ട് നടന്നപ്പോൾ ദേശീയപാതയിലെയും എംസി റോഡിലെയും ഗതാഗതം മുടങ്ങിയിരുന്നു. ടൗണിലും പരിസരപ്രദേശങ്ങളും മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിലുമായിരുന്നു. ഇത്തവണത്തെ കലാശക്കൊട്ടിന് രാഷ്ട്രീയപാർട്ടികൾക്ക് ടൗണിൽ പ്രത്യേകം ഇടങ്ങൾ നിശ്ചയിച്ചു നൽകി. ഓരോ വിഭാഗത്തിലെയും പ്രവർത്തകർ തമ്മിൽ കൂടിക്കലരാതിരിക്കാൻ തക്ക അകലത്തിലായിരുന്നു ഈ മൂന്നിടങ്ങളും.
റോഡിനോടു ചേർന്നു വീതിയുള്ള സ്ഥലങ്ങൾ കിട്ടിയതിനാൽ ഓരോ പാർട്ടികൾക്കും എത്ര പ്രവർത്തകരുണ്ടെങ്കിലും എല്ലാവർക്കും നിൽക്കാനും കഴിഞ്ഞു. പ്രവർത്തകർ റോഡിലേക്കിറങ്ങി ഗതാഗതതടസ്സം ഉണ്ടാകാതിരിക്കാൻ പൊലീസ് മൂന്നിടങ്ങളിലും നിരയായി നിന്നു വാഹനങ്ങൾ കടത്തിവിട്ടു. ദേശീയപാതയും എംസി റോഡും സന്ധിക്കുന്ന സെൻട്രൽ ജംക്‌ഷനു സമീപത്തായിരുന്നു കലാശക്കൊട്ട്. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ പ്രവർത്തകർ തമ്മിൽ പരസ്പരം ചെറു പോർവിളികൾ നടത്താത്തതും മാതൃകാപരമായി.