ADVERTISEMENT

തലശ്ശേരി∙ പത്തുമാസത്തെ കാത്തിരിപ്പിനുശേഷം കേരളത്തിലെ തിയറ്ററിലേക്ക് ആദ്യമെത്തിയ സിനിമയെ ആവേശത്തോടെ സ്വീകരിച്ചു ജില്ലയിലെ പ്രേക്ഷകർ. വിജയ് നായകവേഷത്തിലും വിജയ് സേതുപതി പ്രതിനായക വേഷത്തിലും അഭിനയിച്ച ’മാസ്റ്റർ’ ഇരു താരങ്ങളുടെയും ആരാധകർക്കു ’മാസ്’ വിരുന്നായി. ആരാധകർ സീറ്റ് വിട്ടിറങ്ങി നൃത്തം ചെയ്താണു തിയറ്ററുകളിലേക്കു തിരിച്ചെത്തിയ ഉത്സവകാലത്തെ വരവേറ്റത്. തുറന്ന തിയറ്ററുകളിലെല്ലാം ആദ്യത്തേത് ആരാധകർക്കുള്ള ഫാൻസ് ഷോ ആയിരുന്നു.

തലശ്ശേരിയിൽ ആറു തിയറ്ററുകൾ തുറന്നു. തലശ്ശേരി ലിബർട്ടി തിയറ്ററിലെ ഒരു സ്ക്രീനിലെ രണ്ടാമത്തെ ഷോ പൂർണമായും സ്ത്രീകൾക്ക് വേണ്ടിയായിരുന്നു അൻപത് ശതമാനം സീറ്റുകളിൽ മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂവെങ്കിലും ആറിലും നല്ല തിരക്കുണ്ടായി. തെർമൽ സ്കാനിങ്, സാനിറ്റൈസിങ് എന്നിവയ്ക്കു ശേഷമാണു പ്രേക്ഷകരെ തിയറ്ററിനുള്ളിൽ പ്രവേശിപ്പിച്ചത്.

ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർക്കു തുണി മാസ്കിനു പുറമേ ഗ്ലാസ് മുഖാവരണവും നൽകിയിരുന്നു. ഓരോ പ്രദർശനത്തിനുശേഷവും തിയറ്ററിന്റെ ഉൾവശം അണുവിമുക്തമാക്കി. ആദ്യ ഷോയ്ക്ക് ഉപയോഗിച്ച കസേരയിൽ രണ്ടാം ഷോയ്ക്ക് എത്തിയവരെ ഇരുത്തിയില്ല. ആലക്കോട് മൂന്നു തിയറ്ററുകളിൽ ഷോയുണ്ടായിരുന്നു. അനുവദിച്ച സീറ്റുകളെല്ലാം നിറഞ്ഞു. കൂത്തുപറമ്പിൽ രണ്ടു തിയറ്ററും പയ്യന്നൂരിൽ നാലു തിയറ്ററും പ്രവർത്തിച്ചു.

തളിപ്പറമ്പി‍ൽ മാത്രമാണു തണുത്ത പ്രതികരണമുണ്ടായത്. ഇവിടെ മൂന്നു തിയറ്ററുകളിൽ ഷോ നടന്നെങ്കിലും ആവേശമുണ്ടായില്ല. ടിക്കറ്റ് ലഭിക്കാതെ ആർക്കും തിരിച്ചുപോകേണ്ടിവന്നില്ലെന്നു ജീവനക്കാർ പറഞ്ഞു. കട്ടൗട്ടിൽ പാലഭിഷേകം പോലെ വിജയ് പടങ്ങൾക്കു സാധാരണ ഉണ്ടാകുന്ന വലിയ ആഘോഷ പരിപാടികൾ ഉണ്ടായില്ല. നൃത്തത്തിലും ആർപ്പുവിളിയിലും വർണക്കടലാസിലും ആരാധകർ ആഘോഷമൊതുക്കി.

നല്ല പ്രതികരണമാണ് ആദ്യദിനം പ്രേക്ഷകരിൽനിന്നുണ്ടായത്. പത്തു മാസം അടച്ചിട്ട ശേഷം തുറക്കുമ്പോൾ പ്രേക്ഷകരെത്തുമോ എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ കുടുംബസമേതം എത്തി. ഒരിക്കലും കേരളത്തിലെ തിയറ്റർ വ്യവസായം കുറ്റിയറ്റു പോകില്ലെന്നതിന്റെ സൂചനയാണിത്. ഈ സാഹചര്യത്തിൽ ദൃശ്യം–2 തിയറ്ററുകൾക്കു നൽകാൻ നിർമാതാവ് തയാറാകണം.
ലിബർട്ടി ബഷീർ, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഉപദേശകസമിതിയംഗം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com