നല്ലകാലം തെളിയുന്നതും കാത്ത്, കാഴ്ചകളൊരുക്കി റാണിപുരം
Mail This Article
രാജപുരം∙ സഞ്ചാരികളെ വരവേൽക്കാൻ സുന്ദരിയായി റാണിപുരം തെളിഞ്ഞ് നിൽക്കുന്നു. കോവിഡിന്റെ കാലത്ത് സഞ്ചാരികൾ കടന്ന് വരുന്നത് ഒഴിവാക്കണമെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും ആരും കാണാതെ ഇടവഴികൾ കയറി മലനിരകളുടെ സൗന്ദര്യം കാണാൻ സഞ്ചാരികൾ മല കയറുന്നു. നേരെ വഴി മറികടന്ന് ഇത്തരത്തിൽ റാണിപുരത്തേക്ക് എത്തുന്നത് ഒഴിവാക്കണമെന്നും ഇത് അപകടത്തിന് വഴി വയ്ക്കുമെന്നും നാട്ടുകാർ പറയുന്നു. റാണിപുരം ലോക്ഡൗൺ വന്നതോടെ പൂട്ടി കിടക്കുകയാണ്. സഞ്ചാരികൾ കുറഞ്ഞതോടെ റിസോർട്ട് ഉടമകളും ജീവനക്കാരുമെല്ലാം ദുരിതത്തിലാണ്.
റാണിപുരത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത് കഴിഞ്ഞ വർഷമായിരുന്നു. 60000 പേരാണ് മല കയറിയെത്തിയത്. ഇതു വഴി സർക്കാരിന് ലഭിച്ചത് 18 ലക്ഷം രൂപയാണ്. ഈ വർഷം ആകെ എത്തിയ വിദേശ സഞ്ചാരികൾ 2 പേർ മാത്രമായിരുന്നു. നെറ്റ്‌വർക്ക് സംവിധാനം ഇല്ലാത്തതാണ് വിദേശികൾ ഇവിടെയെത്താൻ പ്രധാനമായി മടിക്കുന്നത്. റാണിപുരത്ത് ജനവാസം തീരെ കുറവായതിനാൽ ലക്ഷങ്ങൾ മുടക്കി നെറ്റ് വർക്ക് സൗകര്യം ഒരുക്കാൻ ബുദ്ധിമുട്ടാണെന്നാണ് ബിഎസ്എൻഎൽ പറയുന്നത്.
റാണിപുരത്തിന് വേണ്ടത്ര പ്രാധാന്യം ലഭിക്കാത്തതും നെറ്റ് വർക്ക് സംവിധാനമില്ലാത്തതുമാണ് സഞ്ചാരികൾ എത്തുന്നത് കുറയാൻ കാരണം. പൂട്ടിയിട്ടിരിക്കുന്ന റാണിപുരത്തേക്ക് പുതിയ സാഹചര്യത്തിൽ സഞ്ചാരികൾ എത്തുന്നത് ഒഴിവാക്കണം.
എസ്. മധുസുദനൻ, പ്രസിഡന്റ്. വനസംരക്ഷണ സമിതി റാണിപുരം.