പൂത്തുലഞ്ഞു; സുഗതകുമാരിക്ക് തേന്മാവിന്റെ ആദരാഞ്ജലി
Mail This Article
കാസർകോട് ∙ പുതിയ ബസ് സ്റ്റാൻഡിനു സമീപം ദേശീയപാതയോരത്തു പൂത്തു നിൽക്കുന്ന തേന്മാവ് കവയിത്രി സുഗതകുമാരിയുടെ ഓർമകളുടെ നിത്യസ്മാരകമാവും. പരിസ്ഥിതി സംരക്ഷണത്തിനു ജീവിതം സമർപ്പിച്ച കവയത്രി 2006 ഡിസംബർ 3 നു നട്ടതാണ് ഈ മാവ്.
കാസർകോട് പീപ്പിൾസ് ഫോറം സംഘടിപ്പിച്ച തണൽ മരം സംരക്ഷണ സന്ദേശ കൂട്ടായ്മയിലാരുന്നു തൈ നടൽ. കാണാനെത്തിയ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർഥികളെ അമ്മയുടെ സ്നേഹത്തോടെ ടീച്ചർ തലോടി. പുതിയ കാലത്തെ നന്മയിലേക്കു നയിക്കുന്ന സന്നദ്ധ സേനയായി മുന്നേറാൻ അവരോട് ആഹ്വാനം ചെയ്തു.
രസം(മെർക്കുറി) കുത്തിവച്ചു രണ്ടു മരം നശിപ്പിക്കാൻ ശ്രമിച്ചതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു തണൽ മരം സംരക്ഷണ സന്ദേശ കൂട്ടായ്മ. ഈ മരങ്ങൾ പീപ്പിൾസ് ഫോറം പ്രവർത്തകർ വെള്ളവും ചാണകവും മറ്റും നൽകി സംരക്ഷിച്ചു.
കൂടുതൽ വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുകയും ചെയ്തു. പിന്നീട് ഈ തണൽ മരം എൻഡോസൾഫാൻ വിരുദ്ധ സമരത്തിന്റെ ഒപ്പു മരമായി ചരിത്രത്തിൽ ഇടം തേടി. രാജ്യത്തിനകത്തും പുറത്തുമുള്ള പരിസ്ഥിതി കൂട്ടായ്മയായിരുന്നു ഒപ്പു മരം ചുവട്ടിൽ നടന്ന എൻഡോസൾഫാൻ വിരുദ്ധ സമര കൂട്ടായ്മ. പിന്നീട് എല്ലാ സമരങ്ങളുടെയും വേദിയായി.