അജാനൂർ മത്സ്യബന്ധന തുറമുഖം കടലാസിൽ മാത്രം
Mail This Article
കാഞ്ഞങ്ങാട് ∙ അപകടം തുടർക്കഥയായിട്ടും അജാനൂർ ചെറു മത്സ്യ ബന്ധന തുറമുഖമെന്ന സ്വപ്നം കര അണിയുന്നില്ല. തീരദേശത്തിന്റെ പ്രതീക്ഷയ്ക്ക് നിറം പകർന്നു നിർദിഷ്ട അജാനൂർ ചെറു മത്സ്യബന്ധന തുറമുഖത്തിന്റെ അവസാന ഘട്ട സർവേ അടക്കം കഴിഞ്ഞെങ്കിലും പിന്നീട് തുടർ നടപടിയുണ്ടായില്ല. ചെറു മത്സ്യ ബന്ധന തുറമുഖത്തെ രാഷ്ട്രീയ സ്വാധീനത്തിൽ പെടുത്തി ബ്രേക്ക് വാട്ടർ പദ്ധതിയായി മാറ്റാനുള്ള നീക്കമാണ് ഇപ്പോൾ അണിയറയിൽ നടക്കുന്നതെന്ന് മത്സ്യ തൊഴിലാളികൾ ആരോപിക്കുന്നു.
പുഴയുടെ ആഴം കൂട്ടി ബോട്ടുകൾക്ക് നേരിട്ട് കടലിലേക്ക് പ്രവേശിക്കാനുള്ള മാർഗമാണ് ഇപ്പോൾ ആലോചിക്കുന്നത്. പുഴയിൽ ലാൻഡിങ് സംവിധാനവും ഒരുക്കും. എന്നാൽ ചെറുകിട മത്സ്യ ബന്ധന തുറമുഖം തന്നെ വേണമെന്ന ഉറച്ച നിലപാടിലാണ് മത്സ്യത്തൊഴിലാളികൾ. ചിത്താരി മുതൽ നീലേശ്വരം വരെ 1700 ലധികം മത്സ്യ തൊഴിലാളി കുടുംബങ്ങളുണ്ട്. ഇവരിൽ ഭൂരിഭാഗത്തിന്റെയും ഉപജീവന മാർഗം കടലിൽ നിന്നു മീൻ പിടിച്ചാണ്. എന്നാൽ തുറമുഖം ഇല്ലാത്തിനാൽ മഴക്കാലങ്ങളിൽ കടലിൽ പോയി തിരിച്ചു വരാൻ കഴിയാത്ത സ്ഥിതിയാണ്.
തോണി അപകടത്തിൽ കടലിൽ പൊലിഞ്ഞ ജീവിതങ്ങളും ഏറെയാണ്. ഇതിൽ അവസാനത്തേതാണ് ഇന്നലെ നടന്ന അപകടം. ശബ്ദം കേട്ട് മറ്റു മത്സ്യ തൊഴിലാളികൾ എത്തിയിരുന്നില്ലെങ്കിൽ നാലു പേരുടെയും ജീവൻ തന്നെ അപകടത്തിലാകുമായിരുന്നു. കഴിഞ്ഞ 12 വർഷമായി തുറമുഖമെന്ന സ്വപ്നത്തിനു പിറകേ തീരദേശവാസികൾ നടക്കാൻ തുടങ്ങിയിട്ട്. ഇതിനു വേണ്ടി നാട്ടുകാർ കർമ സമിതിയും രൂപീകരിച്ചിരുന്നു. അജാനൂർ കുറുംബ ഭഗവതി ക്ഷേത്ര ഭരണ സമിതിയും പദ്ധതി യഥാർഥ്യമാകാൻ ഒട്ടേറെ തവണ നിവേദനവുമായി അധികൃതരെ സമീപിച്ചിരുന്നു.