സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ
Mail This Article
ഓച്ചിറ ∙ മാതാപിതാക്കളെയും സഹോദരിയെയും അപകടപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ക്ലാപ്പനയിലെ ഡിവൈഎഫ്ഐ പ്രവർത്തകനായ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. പ്രയാർ തെക്ക് ആലുംപീടിക കോമളത്ത്് മുരുകനെ (26) ആണ് കൊല്ലം മുണ്ടയ്ക്കലിലെ ഒളിത്താവളത്തിൽ നിന്നു ഓച്ചിറ പൊലീസ് പിടികൂടിയത്. പെൺകുട്ടിയെ സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.
എസ്എഫ്ഐ പ്രവർത്തകനായിരുന്ന സമയത്താണ് മുരുകൻ പെൺകുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാകുന്നത്. മാതാവിനെയും സഹോദരിയെയും പെട്രോൾ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നു പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. കഴിഞ്ഞ ദിവസം പൊലീസിൽ പരാതി കൊടുത്തതിനെത്തുടർന്നു മുരുകന്റെ നേതൃത്വത്തിലുള്ള സംഘം പെൺകുട്ടിയുടെ വീടിനുനേരെ ആക്രമണം നടത്തിയിരുന്നു.
കുടുംബം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഒട്ടേറെ കേസുകളിൽ പ്രതിയായതിനെ തുടർന്നു ഡിവൈഎഫ്ഐ ക്ലാപ്പന ക്യൂബൻ യൂണിറ്റിന്റെ നേതൃത്വത്തിൽ നിന്നു മുരുകനെ മാറ്റി നിർത്തിയതായി സംഘടനാനേതൃത്വം പറയുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ക്ലാപ്പനയിൽ നടത്തിയ രക്തസാക്ഷി ദിനാചരണത്തിലും മുരുകൻ പങ്കെടുത്തിരുന്നു.
സമൂഹമാധ്യമങ്ങളിൽ ഡിവൈഎഫ്ഐക്കു വേണ്ടി സജീവമാണ്. പ്രതിയെ റിമാൻഡ് ചെയ്തു.ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ സി.വിനോദ്, എസ്ഐമാരായ എൽ.നിയാസ്, റോബി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, സജിമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.