മരം കടപുഴകി വീണു; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് അദ്ഭുത രക്ഷപെടൽ – ചിത്രങ്ങൾ, വിഡിയോ
Mail This Article
കടുത്തുരുത്തി ∙ തിരഞ്ഞെടുപ്പു കമ്മിഷൻ നിരീക്ഷണസംഘം ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന കാറിന് മുകളിൽ മരം കടപുഴകി വീണു. ഉദ്യോഗസ്ഥനും ജീവനക്കാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാർ തകർന്നു. ഇന്നലെ ഉച്ചയ്ക്ക് 12.30ന് ഇരവിമംഗത്താണ് അപകടം. നിരീക്ഷണസംഘം ടീം ലീഡർ കടുത്തുരുത്തി പഞ്ചായത്തിലെ സീനിയർ ക്ലാർക്ക് കെ.വി. സനീഷ്, വിഡിയോഗ്രഫർ ചന്ദ്രബോസ്, കാർ ഡ്രൈവർ ജോഷി ജോർജ് എന്നിവരാണ് അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
ഇരവിമംഗലം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി സ്ഥാനാർഥികളുടെ ഒട്ടേറെ ബോർഡുകളും പോസ്റ്ററുകളും ഇരവിമംഗലത്ത് സ്ഥാപിച്ചിരുന്നു. ഇതിന്റെ വിഡിയോ എടുക്കാനാണ് നിരീക്ഷണസംഘം എത്തിയത്. കാർ അമ്പലത്തിന്റെ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത് മൂവരും പുറത്തിറങ്ങി നിൽക്കുമ്പോഴാണു സമീപം നിന്നിരുന്ന വലിയ വാകമരം കടപുഴകി കാറിനും സമീപത്തെ വൈദ്യുതി ലൈനിനും മുകളിലേക്ക് വീണത്.
മരം വീഴുന്നത് കണ്ട് മൂവരും ഓടിമാറുകയായിരുന്നു. ഇതിനാൽ ആർക്കും പരുക്കില്ലാതെ രക്ഷപ്പെട്ടു. എന്നാൽ, കാർ പൂർണമായി തകർന്നു. കുറുപ്പന്തറ സ്റ്റാൻഡിൽ ഓടുന്ന കാർ ഏതാനും ദിവസം മുൻപാണ് സംഘം വാടകയ്ക്കെടുത്തത്.