ചേട്യാലക്കടവ് പാലം: കരാറുകാരനും അധികൃതരും തമ്മിൽ തർക്കം
Mail This Article
നാദാപുരം∙ ചെക്യാട്, തൂണേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മയ്യഴി പുഴയ്ക്ക് കുറുകെ ചേട്യാലക്കടവിൽ 10 കോടിയോളം രൂപ ചെലവിൽ നിർമിക്കുന്ന പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാരനും അധികൃതരും തമ്മിൽ തർക്കം. ഇതോടെ പണി വീണ്ടും ടെൻഡർ ചെയ്യാനുള്ള നീക്കത്തിലാണ് അധികൃതർ. അധികൃതരുടെ അനുമതിയില്ലാതെ ഉപ്പു വെള്ളം ഉപയോഗിച്ചു നടത്തിയ പ്ലാസ്റ്ററിങ് നാട്ടുകാർ തടഞ്ഞിരുന്നു. പാലം പണി ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് കോഴിക്കോട്ടെ സ്വകാര്യ കരാറുകാരന് ലഭിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഏൽപിക്കാനായിരുന്നു സർക്കാർ തീരുമാനം.
ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച സ്വകാര്യ കരാറുകാരന് അനുകൂലമായി ഹൈക്കോടതി വിധി വന്നു. കേസിൽ അപ്പീൽ പോകാനായിരുന്നു യുഎൽസിസി നീക്കമെങ്കിലും പണി വീണ്ടും വൈകുമെന്നതിനാൽ അതിനു തയാറാകരുതെന്ന നാട്ടുകാരുടെ അഭ്യർഥനയെ തുടർന്ന് അപ്പീൽ നൽകിയില്ല. പുതിയ കരാറുകാർക്ക് പണി ഏൽപിച്ചു കൊടുത്ത് മഴയ്ക്കു മുൻപ് പാലം പണി പൂർത്തീകരിക്കണം എന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം.