വീട് തന്നെ കടയായി, ഇത് കോവിഡ് അതിജീവന പാഠം
Mail This Article
കൊടുവള്ളി∙ ‘ നിങ്ങളൊരിക്കലും വിജയഗാഥകൾ മാത്രം വായിക്കരുത്, അവ നിങ്ങൾക്ക് കാര്യമായൊന്നും പകർന്നു തരില്ല, എന്നാൽ പരാജിതരുടെ കഥകൾ വായിച്ചാൽ അത് ജീവിതത്തിൽ മുന്നേറാൻ നിങ്ങൾക്ക് കരുത്ത് നൽകും’ എ.പി.ജെ അബ്ദുൽ കലാമിന്റെ ഈ സന്ദേശം ഷാജി എന്ന അധ്യാപകൻ തന്റെ പാരലൽ കോളജിലെ കുട്ടികളെ കുറേ പഠിപ്പിച്ചിട്ടുളളതാണ്. എന്നാൽ, കോവിഡ് മഹാമാരിയുടെ ഈ അതിജീവനകാലത്ത് ആ വാക്കുകളെ അധ്യാപകൻ തന്റെ ജീവിതമാക്കിയിരിക്കുകയാണ്. കൊടുവള്ളിയിൽ ഗുരുകുലം പാരലൽ കോളജ് നടത്തിവരികയായിരുന്നു മാനിപുരം കാവിൽ കെ.ഷാജി.
കോവിഡിന്റെ വരവോടെ പാരലൽ കോളജ് അടച്ചിടേണ്ടി വന്നു. കോളജിന്റെ ഉടമയും അധ്യാപകനുമായ ഷാജി പക്ഷേ പതറിയില്ല. ‘എഴുത്തുപുര’ എന്ന സ്വന്തം വീടിന്റെ കാർ പോർച്ചിൽ ഒരു കട തുടങ്ങി. കടയിലെ തട്ടുകൾ ഒരുക്കാൻ കോളജിൽ നിന്നും ബെഞ്ചും ഡെസ്കും കസേരയുമൊക്കെ കൊണ്ടുവന്നു. തുണിത്തരങ്ങളും മറ്റ് അവശ്യ സാധനങ്ങളുമെല്ലാം ന്യായവിലയ്ക്ക് വിൽക്കുന്ന വീട്ടിലെ ആ കടയ്ക്ക് നാട്ടുകാരിൽ നിന്നും നല്ല പ്രതികരണം ലഭിച്ചു. ഇപ്പോൾ കട വിപുലീകരിച്ചു. കുടുംബശ്രീ ഉൽപന്നങ്ങൾക്കും ഭിന്നശേഷിക്കാർ നിർമിച്ച ഉൽപന്നങ്ങൾക്കും കടയിൽ പ്രത്യേക സ്ഥലം മാറ്റിവച്ചതോടെ സാമൂഹിക പ്രതിബദ്ധതയും തെളിഞ്ഞുനിൽക്കുന്നു. ഷാജിയുടെ ഭാര്യ ജിഷയുടെ പേരിൽ കുടുംബശ്രീ സംരംഭമായാണ് കട റജിസ്റ്റർ ചെയ്തിരിക്കുന്നത്.