കരിപ്പൂർ വിമാനത്താവളത്തിന്റെ റെസ നീളംകൂട്ടൽ: വീടുകൾ പൊളിച്ചു തുടങ്ങി, 19 മാസത്തിനുള്ളിൽ പൂർത്തിയാകും
Mail This Article
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിനു വലിയ വികസന പ്രതീക്ഷകളുമായി, റൺവേ സുരക്ഷാമേഖല വിപുലീകരിക്കുന്ന ജോലി ആരംഭിച്ചു. റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നീളം കൂട്ടുന്നതിന്റെ ഭാഗമായി ഏറ്റെടുത്ത സ്ഥലത്തെ വീടുകൾ പൊളിച്ചു നീക്കുന്ന ജോലി തുടങ്ങി. പള്ളിക്കൽ വില്ലേജിലെ കുമ്മിണിപ്പറമ്പ് ഭാഗത്തെ വീടുകളാണു പൊളിച്ചു തുടങ്ങിയത്. പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിലായി 39 വീടുകളാണു പൊളിച്ചു നീക്കാനുള്ളത്. രണ്ടു മാസത്തിനകം ഈ പ്രവൃത്തി പൂർത്തിയാകുമെന്നാണു പ്രതീക്ഷ.
2020 ഓഗസ്റ്റ് ഏഴിനു കരിപ്പൂരിലുണ്ടായ വിമാനാപകടത്തെത്തുടർന്നു വലിയ വിമാന സർവീസുകൾ നിർത്തിയിരുന്നു. വലിയ വിമാനങ്ങളുടെ തിരിച്ചുവരവിനു വേണ്ടിയുള്ള മുറവിളികൾക്കൊടുവിൽ, ‘റെസ’ ദീർഘിപ്പിക്കണമെന്ന നിർദേശമാണു വന്നത്. കരിപ്പൂരിൽ 2,860 മീറ്റർ റൺവേയുണ്ട്. എന്നാൽ, റൺവേയുടെ രണ്ടറ്റങ്ങളിലുമുള്ള റെസ 90 മീറ്റർ ആണുള്ളത്.
റൺവേയിൽനിന്നു തെന്നിയാൽ വിമാനത്തെ പിടിച്ചുനിർത്തുന്ന മണൽ നിറച്ച ചതുപ്പുനിലമാണു റെസ. കരിപ്പൂരിൽ 240 മീറ്റർ വീതം റെസ വേണമെന്നാണു നിർദേശം. അതനുസരിച്ച് 150 മീറ്റർ രണ്ടറ്റങ്ങളിലും ദീർഘിപ്പിക്കണം. അതിനായി ആവശ്യപ്പെട്ട സ്ഥലം പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിൽനിന്നു സംസ്ഥാന സർക്കാർ ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റിക്കു കൈമാറിയിരുന്നു.
ഹരിയാന കേന്ദ്രമായുള്ള ഗവാർ കൺസ്ട്രക്‌ഷൻ കമ്പനിക്കാണ് റെസയുടെ വിപുലീകരണ ജോലിയുടെ കരാർ ലഭിച്ചത്. 19 മാസമാണ് കാലാവധി. റൺവേയുടെ രണ്ടറ്റങ്ങളിലും വശങ്ങൾ കെട്ടി ഉയർത്തി റെസ ദീർഘിപ്പിക്കണം. വീടുകൾ പൊളിക്കുന്നതിനു പിന്നാലെ മരങ്ങൾ നീക്കുന്ന ജോലിയും ആരംഭിക്കും. തുടർന്ന് റെസ ദീർഘിപ്പിക്കുന്ന ജോലിയും തുടങ്ങും. കൂടുതൽ പ്രവാസികൾ ആശ്രയിക്കുന്ന കോഴിക്കോട് വിമാനത്താവളത്തിനു പുതിയ പ്രതീക്ഷകൾ നൽകുന്നതാണു റൺവേ വികസനം.