ആശുപത്രിയിൽ കുട്ടികളുടെ മാലപൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനികൾ പിടിയിൽ
Mail This Article
പെരിന്തൽമണ്ണ∙ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവരുടെ കൂടെയുണ്ടായിരുന്ന കുട്ടികളുടെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ തമിഴ്നാട് സ്വദേശിനികളായ സഹോദരിമാർ പിടിയിലായി. മധുര വിനോബച്ചിലഗർ സ്വദേശികളായ സിന്താമണിയിൽ സെൽവി (40), സഹോദരി മീര (33) എന്നിവരെയാണ് പെരിന്തൽമണ്ണ സ്‌റ്റേഷൻ ഹൗസ് ഓഫിസർ പി.ബി.കിരണിന്റെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസമാണ് സംഭവം.
ആശുപത്രി ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് ഇവരെ പിടികൂടാനായതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ നീക്കം ശ്രദ്ധിച്ച ആശുപത്രി ജീവനക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇവർ മാല പൊട്ടിക്കാൻ ശ്രമം നടത്തുന്നതായി കണ്ടതിനെ തുടർന്ന് അറസ്‌റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ മുൻപും സമാനരീതിയിൽ മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു.
തമിഴ്‌നാട്ടിൽനിന്ന് കൂട്ടമായെത്തി വിവിധ സ്ഥലങ്ങളിൽ തമ്പടിച്ച് മോഷണം നടത്തി മടങ്ങുന്ന സംഘത്തിൽപെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്‌തു.