ദുരന്തമുഖങ്ങൾ പടിക്കുപുറത്താക്കി ദേശീയപാത അതോറിറ്റി; അടിമുടി മാറി പാണമ്പ്ര
Mail This Article
തേഞ്ഞിപ്പലം ∙ പാണമ്പ്ര വളവിലെ ബസപകടത്തിന്റെ നടുക്കുന്ന ഓർമ 50–ാം വയസ്സിലേക്ക് കടന്നു, എന്നാൽ ആ പഴയ ദുരന്തമുഖം ഇനി ദേശീയപാതയിലുണ്ടാകില്ല. സ്വകാര്യ ബസ് മറിഞ്ഞ് 1975 ഏപ്രിൽ 25ന് ആണ് 10 യാത്രക്കാർ മരിച്ചത്. അടുത്ത വർഷമാണ് ദുരന്തത്തിന്റെ 50–ാം വാർഷികം. ഇറക്കവും വളവുമുള്ള റോഡിൽ നിന്ന് താഴ്ചയിലേയ്ക്ക് ബസ് മറിഞ്ഞായിരുന്നു അപകടം.
പുതിയ പാത നിർമിച്ചതോടെ പഴയ അപകടമേഖല ദേശീയപാതയ്ക്ക് പുറത്തായി. അവിടത്തെ ടാറിങ് പൊളിച്ച് മണ്ണ് നീക്കുന്ന ജോലി തുടരുകയാണ്. അവിടെനിന്നു പടിഞ്ഞാറ് മാറിയാണ് പുതിയ ദേശീയപാത. പഴയ വെസ്റ്റ് കോസ്റ്റ് റോഡ് ഭൂമി കൂടി വിനിയോഗിച്ചാണ് പുതിയ ദേശീയപാത നിർമിച്ചിട്ടുള്ളത്. 1990 ഏപ്രിൽ 4ന് വിവാഹ പാർട്ടി സഞ്ചരിച്ച ബസ് മറിഞ്ഞ് 24 പേർ മരിച്ചതും ഇപ്പോൾ ദേശീയപാതയിൽ ഇല്ലാത്ത ഭാഗത്താണ്.
പാണമ്പ്രയിൽ അര നൂറ്റാണ്ടിനിടെ വിവിധ അപകടങ്ങളിലായി അൻപതിലേറെ പേർ മരിച്ചതിൽ മിക്കവരുടെയും മരണത്തിനിടയാക്കിയ വളവാണ് ഒഴിവാക്കിയത്. പാണമ്പ്രയിൽ ആറുവരിപ്പാത നിർമാണം അവസാനഘട്ടത്തിലാണ്. അതിന്റെ ഇരുവശങ്ങളിലും നിർമിച്ച സർവീസ് റോഡുകൾ വഴി വൺവേ അടിസ്ഥാനത്തിലാണ് ഇപ്പോൾ വാഹന ഗതാഗതം.