വിമാനത്താവളത്തിൽ ‘വോട്ടുത്സവം’; വോട്ട് ചെയ്യാനെത്തിയ പ്രവാസികളുടെ എണ്ണം 10,000 കവിഞ്ഞു
Mail This Article
കരിപ്പൂർ ∙ ഇത്തവണ ശരിക്കും തിരഞ്ഞെടുപ്പിന്റെ ആവേശം അനുഭവിച്ചറിഞ്ഞു കോഴിക്കോട് വിമാനത്താവളം. വോട്ട് ചെയ്യാനായി ഒറ്റയ്ക്കും കുടുംബത്തോടെയും ഈ അടുത്ത ദിവസങ്ങളിലായി കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ പ്രവാസികളുടെ എണ്ണം 10,000 കവിയുമെന്നാണ് കണക്കുകൾ. ഇന്നലെ മാത്രം എത്തിയവർ ആയിരത്തോളമുണ്ട്. യുഎഇ, സൗദി എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽ യാത്രക്കാർ.
വിഷു, ഈസ്റ്റർ, റമസാൻ, പെരുന്നാൾ എന്നിവ ഈ അവധിക്കാലത്തു വന്നു. ദുബായിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെത്തുടർന്ന് ഒട്ടേറെ കമ്പനികൾ താൽക്കാലികമായി അടച്ചതും പ്രവാസികൾ പ്രയോജനപ്പെടുത്തി. അവിടെ ജോലി ചെയ്യുന്ന പലരും വോട്ടിങ്ങിനായി നാട്ടിലേക്കു മടങ്ങിയവരിലുണ്ട്. ഇതിനെല്ലാം പുറമേ, സ്ഥാനാർഥികളുടെയും രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും അഭ്യർഥന മാനിച്ച് വോട്ട് ചെയ്യാൻ മാത്രമായി എത്തിയവരും ഏറെ.
ഷാർജ, ദുബായ്, ദമാം, ജിദ്ദ, റിയാദ്, റാസൽഖൈമ, ഖത്തർ തുടങ്ങിയ ഗൾഫ് നാടുകളിൽനിന്നു പ്രവാസികളെത്തി. ഇന്നലെ പുലർച്ചെ അബുദാബിയിൽനിന്ന് എയർ അറേബ്യ വിമാനത്തിൽ 98 പ്രവാസി വോട്ടർമാരെത്തി. ദമാമിൽനിന്നു നൂറിലേറെ പ്രവാസികൾ രാവിലെ എട്ടരയോടെ കരിപ്പൂരിലെത്തി. പിന്നീടുള്ള വിമാനങ്ങളിലും വോട്ടിങ്ങിനെത്തിയ പ്രവാസികളുടെ തിരക്കായിരുന്നു.
രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രവാസി സംഘടനകളുടെ ഭാരവാഹികളും മറ്റും ഇവരെ സ്വീകരിക്കാനായി പ്ലക്കാർഡുകളും പൂമാലകളുമായി എത്തുന്നതോടെ ദിവസങ്ങളായി വിമാനത്താവളവും വോട്ടുത്സവത്തിന്റെ ആരവത്തിലാണ്.