ഒരു മാസത്തിനുള്ളിൽ ഒരു കോടീശ്വരനും ഒരു ലക്ഷപ്രഭുവും; ഭാഗ്യദേവത നെന്മാറയെ മാടിവിളിച്ചപ്പോൾ
Mail This Article
ഒരു മാസത്തിനുള്ളിൽ ഒരു കോടീശ്വരനും ഒരു ലക്ഷപ്രഭുവും. ഈയിടെയായി ഭാഗ്യദേവത മാടി മാടി വിളിക്കുമ്പോൾ ആ വിളി ആദ്യം കേൾക്കുന്നതു നെന്മാറക്കാരാണ്. കഴിഞ്ഞ മാസം 22നാണ് നെന്മാറയിലെ സുബ്ബലക്ഷ്മി ലോട്ടറി ഏജൻസി വഴി വിറ്റ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ചാത്തമംഗലം വടക്കേവീട്ടിൽ വി. ശിവദാസനെ തേടിയെത്തിയത്.
ആ സന്തോഷത്തിന്റെ ആഘോഷം തീരും മുൻപേ ഇതാ എൻഎംകെ സൂപ്പർ ഏജൻസീസ് വഴി വിറ്റ ഭാഗ്യമിത്ര ടിക്കറ്റിലൂടെ ഒരു കോടി രൂപയും നെന്മാറയിലേക്കുതന്നെ. ഇത്തവണ ഭാഗ്യം തുണച്ചതു കയറാടി പട്ടുകാട് പരേതനായ കുഞ്ചുവിന്റെ മകൻ മണിയെ.ഭാഗ്യദേവതയ്ക്കു നെന്മാറക്കാരോടു മാത്രം ഇത്ര സ്നേഹമെന്താ എന്നു കരുതേണ്ട. നെന്മാറയിൽ വന്നു ലോട്ടറിയെടുത്താൽ ഭാഗ്യം കൂടെപ്പോരും എന്നു കരുതി വണ്ടിപിടിച്ചു ലോട്ടറിയെടുക്കാൻ വരുന്നവരും കുറവല്ല.
നെന്മാറ ടൗണിൽ മാത്രം 3 പ്രധാന ലോട്ടറി ഏജൻസികളും അവരിൽ നിന്നു ലോട്ടറി വാങ്ങി വിൽപന നടത്തുന്ന ആയിരക്കണക്കിനു ലോട്ടറി വിൽപനക്കാരുമുണ്ട്. കോവിഡ് കാലത്തു ലോട്ടറി വിൽപന സ്തംഭിച്ചപ്പോൾ അവർ നേരിട്ട പ്രയാസങ്ങൾ ചില്ലറയല്ല. വിൽപന പുനരാരംഭിച്ചപ്പോഴും പഴയ നിലയിലേക്കു വിൽപന എത്തുമോ എന്ന ആശങ്കയുമുണ്ടായി. എല്ലാം കലങ്ങിത്തെളിയാനുള്ള കാത്തിരിപ്പിനിടയിൽ ഇത്തരം ചില ബംപറുകളാണ് ഇവരെ മുന്നോട്ടു നയിക്കുന്നത്.