ഔഷധ സസ്യങ്ങളുടെ പൂങ്കാവനം ഒരുക്കി മാധവ കുറുപ്പ്
Mail This Article
തെങ്ങമം ∙ രണ്ടര ഏക്കറിൽ ഔഷധച്ചെടികളുടെ കലവറ ഒരുക്കിയ മാധവ കുറുപ്പിനെ തേടി വനം വകുപ്പിന്റെ വനം മിത്ര അവാർഡ്. തെങ്ങമം മാധവം മാധവ കുറുപ്പ് 25-ാം വയസ്സിൽ തുടങ്ങിയതാണ് ഈ ഉദ്യാന പരിപാലനം. ആയിരത്തിൽ അധികം ഔഷധ സസ്യം നിറഞ്ഞു നിൽക്കുന്ന തോട്ടം പഠന കേന്ദ്രം കൂടി ആണ്.ഇരവേലി, കൊടുവേലി, ദശമൂലം എന്നിങ്ങനെ നീളുന്ന ഔഷധ സസ്യങ്ങൾക്ക് ഇടയിൽ ഗുജറാത്തി ഇനങ്ങളായ ജലസ്തംഭിനി, ഗുൽഗുലു, കറുത്ത പൊന്നാരി തുടങ്ങിയ അപൂർവ ഔഷധച്ചെടികളും ഉണ്ട്. അര നൂറ്റാണ്ടിൽ അധികം വളർച്ച ഉള്ള രക്ത ചന്ദന മരവും തല ഉയർത്തി നിൽക്കുന്നു. അങ്ങാടി മരുന്നു ശാലയിലെ ആവശ്യത്തിന് ആയിരുന്നു ആദ്യം ഔഷധ ചെടികൾ നട്ടു വളർത്താൻ തുടങ്ങിയത്.
ജലദോഷം മുതൽ അർബുദരോഗ ചികിത്സയ്ക്കു വരെ ആയുർവേദം കൽപിക്കുന്ന ഔഷധ ചെടികൾ ചൂണ്ടിക്കാട്ടി കാണികൾക്ക് വിവരിച്ചു നൽകുകയും ചെയ്യും. അതിനാൽ മാധവ കുറുപ്പിന്റെ ഔഷധ ചെടിത്തോട്ടം പഠനകേന്ദ്രവും ഗവേഷണശാലയുമാണ്. സമീപ ആയുർവേദ കോളജുകളിലെ ബിരുദ ബിരുദാനന്തര വിദ്യാർഥികൾ ഇവിടെ സ്ഥിരം സന്ദർശകരാണ്. കാവ് സംരക്ഷണത്തിന് രണ്ടു തവണ വനം വകുപ്പിന്റെ അവാർഡ് ലഭിച്ചു. ജൈവ ഔഷധ സസ്യ പരിപാലനത്തിന് ആണ് വനം മിത്ര അവാർഡിന് അർഹനായത്. വരുന്ന വനം ദിനത്തിൽ അവാർഡു സമ്മാനിക്കും. 84–ാം വയസ്സിലും ഔഷധ ചെടികളുടെ പരിപാലനത്തിൽ നിന്ന് പിന്നോട്ട് ഇല്ലെന്നാണ് മാധവ കുറുപ്പ് പറയുന്നത്. ആയുർവേദത്തിൽ അഭിരുചിയും പഠനവും നടത്തിയിട്ടുള്ള കുടുംബത്തിലെ പുതിയ തലമുറയുടെ സഹായത്തോടെ തോട്ടം വികസിപ്പിച്ച് നിലനിർത്താൻ ആണ് ആഗ്രഹം.