ഇരുചക്ര വാഹനങ്ങളിൽ കറക്കം, ബൈക്കും മൊബൈൽ ഫോണും തട്ടിയെടുക്കും; സംഘം പിടിയിൽ
Mail This Article
എഴുമറ്റൂർ∙ മല്ലപ്പള്ളി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽ കറങ്ങിനടന്നു ബൈക്കും കാൽനടക്കാരുടെ മൊബൈൽഫോണും തട്ടിയെടുക്കുന്ന സംഘം പിടിയിൽ. ഇരവിപേരൂർ കോഴിമല പ്ലാവിലപൊയ്കയിൽ അജിത്ത് പിന്റോ (22), വെണ്ണിക്കുളം ചുഴുകുന്നുപടി പഴൂർമലയിൽ ജോബിൻ പി.തോമസ് (24), ഇലന്തൂർ ചായപ്പുന്നക്കൽ ചായപ്പുന്നയ്ക്കൽവീട്ടിൽ രാഹുൽ (23) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 14ന് വൈകിട്ട് എഴുമറ്റൂർ സ്വദേശിയായ യുവാവിന്റെ ബൈക്ക് ഇരുമ്പുകുഴിയിൽ നിന്ന് മോഷണം പോയ കേസിന്റെ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ജില്ലാ പൊലീസ് മേധാവി പി.ബി.രാജീവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവല്ല ഡിവൈഎസ്പി ടി.രാജപ്പന്റെ നിർദേശാനുസരണം പെരുമ്പെട്ടി എസ്എച്ച്ഒ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം സൈബർസെല്ലിന്റെ സഹായത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
ഇരുചക്ര വാഹനവും മൊബൈൽ ഫോണും കണ്ടെടുത്തു. ഇവരെ റിമാൻഡ് ചെയ്തു. കീഴ്‌വായ്പൂര് പൊലീസ് സ്റ്റേഷൻ പരിധിയിൽ കുന്നന്താനം പാമലയിൽ വഴിയാത്രക്കാരനിൽ നിന്നു ബൈക്കിൽ എത്തി ദേഹോപദ്രവം ഏൽപിച്ച് മൊബൈൽ ഫോൺ തട്ടിയ കേസും കഞ്ചാവുകേസും ഇവർക്കെതിരെ നിലവിലുണ്ട്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സമാനമായ കേസുകളിലും ഇവർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരുന്നതായി പൊലീസ് പറഞ്ഞു.