തെങ്ങ് കുത്തി മറിച്ചും തൊലി കുത്തിയിളക്കിയും കാട്ടാന; തുരന്ന് തേങ്ങ തിന്നു മലയണ്ണാൻ
Mail This Article
തേക്കുതോട് ∙ കാട്ടാനയ്ക്ക് പിന്നാലെ മലയണ്ണാന്റെ ശല്യം ആദായം എടുക്കാനാകാതെ തെങ്ങ് കർഷകർ. മൂർത്തിമൺ കോട്ടപ്പുറത്തെ കർഷകരാണ് ദുരിതത്തിലായത്. നിരന്തരം കാട്ടാന ശല്യമുള്ള പ്രദേശമാണിത്. വനാതിർത്തിയോട് ചേർന്ന് വനംവകുപ്പ് സൗരോർജവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാലങ്ങളായി പ്രവർത്തനമില്ലാത്തതു കാരണം കാട്ടാന കൃഷി നശിപ്പിക്കുന്നത് പതിവാണ്.കായ്ഫലമുള്ള തെങ്ങുകൾ കുത്തി മറിച്ചും തൊലി കുത്തിയിളക്കിയും കാട്ടാന നാശം വരുത്തുന്നത് പതിവായതോടെയാണ് കർഷകർ തെങ്ങിന് കവചമൊരുക്കി മുള്ളുകമ്പി ചുറ്റിയത്.
ഏറെ പണവും പ്രയത്നവും ചെലവാക്കിയാണെങ്കിലും പ്രതിരോധമൊരുക്കിയതോടെ ആശ്വസിക്കുമ്പോഴാണ് മലയണ്ണാൻ കൂട്ടത്തോടെ എത്തി നാശം തുടങ്ങിയത്. മലയണ്ണാൻ തുരന്ന് തിന്നുന്ന തേങ്ങ ദിവസങ്ങൾക്ക് ശേഷം ഞെട്ടറ്റ് വീഴുമ്പോഴാണ് അറിയാനാകുന്നത്.കാട്ടാനയെ തുരത്താൻ തെങ്ങിന് മുള്ളുകമ്പി ചുറ്റുന്നതിന് പണച്ചെലവും പ്രയത്നവും ഏറെയാണ്.
100 തെങ്ങിന് കമ്പി ചുറ്റാൻ ഒരു ലക്ഷത്തോളം ചെലവ് വരും. കാട്ടാനയും മലയണ്ണാനും കാരണം തെങ്ങിൽ നിന്ന് ആദായം കുറഞ്ഞതോടെ കടക്കെണിയിലാണ് കർഷകർ. ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത കർഷകർക്ക് തുക തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ ജപ്തി നോട്ടിസ് ലഭിച്ചിരിക്കുകയാണ്.