ADVERTISEMENT

വെഞ്ഞാറമൂട് – കിളിമാനൂർ∙ പുളിമാത്ത് പുല്ലയിൽ പറയ്ക്കോട് കോളനിക്ക് സമീപം പുലിയെ കണ്ടെന്ന വാർത്തയ്ക്കു പിന്നാലെ  വാമനപുരത്തും പുലിയെ കണ്ടതായി ദൃക്സാക്ഷികൾ. കൂടുതൽ പേർ ഉറപ്പു പറയുകയും പുലിയുടേതിനു സമാനമായ കാൽപ്പാട് കാണുകയും ചെയ്തതോടെ  പുലി ഉണ്ടെന്ന സാധ്യതയാണ് വനം വകുപ്പും ചൂണ്ടിക്കാട്ടുന്നത്. വനം അധികൃതരും പൊലീസും  ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.

പുലി സാന്നിധ്യമുണ്ടെന്ന് പറഞ്ഞ സ്ഥലങ്ങളിൽ ഇരുട്ടിലും വ്യക്തമായി ചിത്രങ്ങൾ പകർത്താൻ കഴിയുന്ന നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. വാമനപുരം പെരുന്ത്ര കണിച്ചോട്,പുല്ലയിൽ,പന്തുവിളാകം എന്നിവിടങ്ങളിലാണ് ക്യാമറകൾ .നിരീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ കൂട് എത്തിച്ചു കെണിയൊരുക്കി പുലിയെ പിടികൂടും. നദീതീരത്തെ സഞ്ചാരവും രാത്രി റബർ ടാപ്പിങ് അടക്കം പ്രദേശത്തെ  ജോലികളും കുറച്ചു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് അധികൃതർ അറിയിച്ചു. പുളിമാത്ത് പറയ്ക്കോട് പുലിയെ കണ്ടെന്ന വാർത്തയ്ക്കു പിന്നാലെ വാമനപുരം വലിയകണിച്ചോട്  നദീതീരത്തെ കുറ്റിക്കാടിനു സമീപം പുലിയെ കണ്ടെന്ന് നാട്ടുകാർ വിവരമറിയിക്കുകയായിരുന്നു. 

പാലോട് റേഞ്ച് ഓഫിസർ ബി.അജിത് കുമാർ,   ഫോറസ്റ്റ് ഓഫിസർ കെ.ജി.അജയകുമാർ,ബീറ്റ് ഫോറസ്റ്റ് ഓഫിസർ എസ്.കെ. അനിൽചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി. വാമനപുരം വലിയകണിച്ചോട് ഇഷ്ടിക നിർമാണ കേന്ദ്രത്തിനു സമീപം നാട്ടുകാരനായ വിവേക്(18) ആണ് വ്യാഴം വൈകിട്ട് 7ന് പുലിയെ കാണുന്നത്. ഇഷ്ടികപ്പുരക്ക് അകത്തു പുലിയുടേതെന്നു കരുതുന്ന അവ്യക്തമായ കാൽപ്പാടുകൾ അധികൃതർ കണ്ടെത്തിയുണ്ട്. എന്നാൽ സ്ഥിരീകരിച്ചിട്ടില്ല.

പറയ്ക്കോട് കൂടുതൽ പേർ പുലിയെ കണ്ടു

കിളിമാനൂർ∙ പുളിമാത്ത് പുല്ലയിൽ പറയ്ക്കോട് കോളനിക്ക് സമീപം പുലിയെ കണ്ടെന്നതിനു കൂടുതൽ സ്ഥിരീകരണം.  പകൽ 11.45 മണിയോടെ വാമനപുരം നദിയിൽ പന്തുവിള കാവസ്ഥലം കടവിൽ പുലിയെ കണ്ടതായി കടത്തുകാരൻ ബാബു പറയുന്നു. ബുധൻ രാത്രി 7.30 മണിയോടെ പറയ്ക്കോട് കോളനിക്ക് സമീപം കാണപ്പെട്ട പുലി പിറ്റേന്ന് രാത്രി 7.30 മണിയോടെ വാമനപുരം ഗ്രാമപ്പഞ്ചായത്തിൽ കണിച്ചോട് പെരുന്ത്ര ഭഗവതി ക്ഷേത്രത്തിന് പടിഞ്ഞാറു ഭാഗത്ത് പ്രവർത്തിക്കുന്ന ഇഷ്ടിക ചൂളയിൽ നിന്ന് ഇറങ്ങി പോകുന്നത് കണ്ടതായി  സമീപത്ത് താമസിക്കുന്ന യുവാവ് പറഞ്ഞു. പുല്ലയിൽ പറയ്ക്കോട് വിഷ്ണുഭവനിൽ ഗിരിജ, സഹോദരി മ‍ഞ്ജു, അയൽവാസി ലീല എന്നിവരാണ് ബുധൻ രാത്രിയിൽ പുലിയെ ആദ്യം കാണുന്നത്. പറയ്ക്കോടും  പെരുന്ത്രയും  മൂന്നു കിലോമീറ്റർ അകലെയാണ്.,  പെരുന്ത്ര നിന്നു പന്തുവിള കാവ സ്ഥലത്തേക്ക് ഒന്നര കിലോമീറ്റരുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com