മാനവീയം വീഥിയിൽ മദ്യപസംഘത്തിന്റെ ആക്രമണം; യുവാവിന് വെട്ടേറ്റു
Mail This Article
തിരുവനന്തപുരം∙ മാനവീയം വീഥിയിൽ പൊലീസ് നോക്കി നിൽക്കെ ബന്ധുക്കളായ യുവാക്കൾക്കു നേരെ മദ്യപ സംഘത്തിന്റെ ആക്രമണം. ബന്ധുവിനെ ആക്രമിക്കുന്നതു തടഞ്ഞ യുവാവിനെ വെട്ടുകത്തി കൊണ്ട് കഴുത്തിന് വെട്ടി. കാര്യവട്ടം അയ്യപ്പക്ഷേത്രത്തിനു സമീപം സർഗത്തിൽ ധനു കൃഷ്ണയ്ക്കു (32) ആണ് വെട്ടേറ്റത്. സംഭവത്തിൽ തിരുമല തമലം സ്വദേശി മുഹമ്മദ് ഷമീർ (23), പെരുകാവ് കുരുശുമുട്ടം സ്വദേശി അഖിൽ (22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴുത്തിൽ മുറിവേറ്റ ധനുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധനുവിന്റെ ബന്ധു ഗോകുൽശേഖറിന് വെട്ടുകത്തി കൊണ്ടുള്ള അടിയിൽ തോളിന് പരുക്കേറ്റു. ഇരുവരുടെയും സുഹൃത്തിന്റെ സഹോദരിയോട് ലഹരി സംഘം അപമര്യാദയായി പെരുമാറിയത് ഗോകുൽ ചോദ്യം ചെയ്തതാണ് ആക്രമണത്തിനു കാരണം. വെള്ളി രാത്രി 12ന് ആയിരുന്നു ആക്രമണം.
പരാതിക്കാർ പൊലീസിനോടു പറഞ്ഞത്: സമൂഹമാധ്യമത്തിൽ റീൽസ് ചിത്രീകരിക്കുന്നതിനു വേണ്ടിയാണ് മാനവീയം വീഥിയിൽ എത്തിയത്. മദ്യപിച്ച് ലക്കുകെട്ടു ഫുട്പാത്തിനു സമീപം നിന്നവർ സുഹൃത്തിന്റെ സഹോദരിയോട് അപമര്യാദയായി പെരുമാറി. തുടർന്ന് തടഞ്ഞു നിർത്തി ചോദ്യം ചെയ്യാൻ തുടങ്ങി. പെൺകുട്ടിയടക്കം മൂന്നുപേരും ചേർന്നും അസഭ്യം വിളിച്ചു. അതിക്രമം ചോദ്യം ചെയ്തപ്പോൾ നിലത്തിട്ട് ക്രൂരമായി മർദിച്ചു.
ഷമീർ ഇടുപ്പിൽ ഒളിപ്പിച്ചു വച്ചിരുന്ന വെട്ടുകത്തി എടുത്തു അതിന്റെ മാട് കൊണ്ട് തോളിൽ അടിച്ചു. ഇതു കണ്ട് ജേഷ്ഠൻ ധനു തടയാൻ എത്തി. പിന്നീട് ധനുവിന്റെ കഴുത്തിൽ ഇടതുഭാഗത്തു ആഞ്ഞുവെട്ടി. മാരകമായി മുറിവേറ്റ് രക്തം വാർന്നതു കണ്ട് ഓടിയ പ്രതികളെ തടഞ്ഞുവച്ച ശേഷം പൊലീസിനു കൈമാറുകയായിരുന്നു. പരാതിയിൽ വധശ്രമത്തിന് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു പ്രതിയെ കോടതിയിൽ ഹാജരാക്കി. നൈറ്റ് ലൈഫിന്റെ ഭാഗമായി തുറന്നു കൊടുത്ത മാനവീയം വീഥിയിൽ പൊലീസ് സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന പരാതിയുണ്ട്.