65 ദിവസം കൊണ്ട് വിളവെടുപ്പ്, പൊട്ടുവെള്ളരി കൃഷി വ്യാപകം; പ്രതീക്ഷയില്‍ കർഷകർ
Mail This Article
വെള്ളാങ്ങല്ലൂർ ∙ കടുത്ത വേനൽ മുന്നിൽ കണ്ട് പഞ്ചായത്തിൽ പൊട്ടു വെള്ളരി കൃഷി വ്യാപകമാകുന്നു. പാലക്കാട്ട് പാടശേഖരത്തിൽ മാത്രം 20 ഏക്കറിലധികം സ്ഥലത്താണ് പൊട്ടു വെള്ളരി കൃഷി നടക്കുന്നത്. 60 മുതൽ 65 ദിവസം കൊണ്ട് വിളവെടുപ്പ് പൂർത്തിയാക്കാമെന്നതാണ് പൊട്ടുവെള്ളരി കൃഷിയുടെ പ്രത്യേകത. പാടത്ത് മുണ്ടകൻ കൊയ്ത്ത് കഴിഞ്ഞു ജനുവരി പകുതിയോടെയാണ് കൃഷി ആരംഭിക്കുന്നത്. ഒരേക്കറിൽ കൃഷിയിറക്കാൻ 70,000 രൂപയോളം ചെലവുണ്ട്. തുള്ളി നനയാണു കൃഷിക്കായി ഒരുക്കിയിരിക്കുന്നത്. കോഴി കാഷ്ഠം, വേപ്പിൻ പിണ്ണാക്ക്, കപ്പലണ്ടി പിണ്ണാക്ക് എന്നിവയാണ് അടിവളമായി ഉപയോഗിക്കുന്നത്.
ഒരേക്കറിൽ നിന്ന് 10 മുതൽ 15 ടൺ വരെ വെള്ളരി വിളവെടുക്കാമെന്നു കർഷകരായ ചന്ദ്രൻ ബാബു പാലയ്ക്കാത്ത്, അംബുജാക്ഷൻ മുത്തിരത്തിപറമ്പിൽ എന്നിവർ പറഞ്ഞു. കഴിഞ്ഞ വർഷം ലോക് ഡൗൺ മൂലം കർഷകർക്ക് വലിയ നഷ്ടം നേരിട്ടിരുന്നു. ഇത്തവണ വേനൽ കടുക്കുന്നതോടെ ആവശ്യക്കാർ കൂടുമെന്ന പ്രതീക്ഷയിലാണ് കർഷകർ. എറണാകുളം ജില്ലയിൽ നിന്നാണ് കൂടുതൽ ആവശ്യക്കാർ എത്തുക. പുത്തൻചിറ, കൊടുങ്ങല്ലൂർ മേഖലകളിലും പൊട്ടുവെള്ളരി കൃഷി വ്യാപകമാണ്.