ജോലി ഇസ്തിരിയിടൽ, അമ്പിളിക്ക് 41–ാം വയസ്സിൽ ഡോക്ടറേറ്റ്; നിശ്ചയദാർഢ്യത്തിന്റെ വിജയം
Mail This Article
ഇരിങ്ങാലക്കുട ∙ ഇസ്തിരിയിടൽ ജോലി ചെയ്തിരുന്ന അമ്പിളിക്ക് 41–ാം വയസ്സിൽ ഡോക്ടറേറ്റിന്റെ തിളക്കം. കാരുകുളങ്ങര സ്വദേശി മാളേയക്കൽപറമ്പിൽ വീട്ടിൽ അമ്പിളിയാണു ജീവിത ദുരിതങ്ങളെ ‘തേച്ചുമിനുക്കി’ പിഎച്ച്ഡി സ്വന്തമാക്കിയത്. 19 –ാം വയസ്സിൽ അച്ഛൻ മരിച്ചതോടെ അമ്പിളിയും അമ്മയും തനിച്ചായി. ഉപജീവനത്തിനായി അച്ഛൻ ചെയ്തുകൊണ്ടിരുന്ന, വസ്ത്രങ്ങൾ ഇസ്തിരിയിടുന്ന ജോലി ഏറ്റെടുത്തു. അപ്പോഴും പഠനം ഒരു വലിയ ആഗ്രഹമായി മനസ്സിൽ കിടന്നു.
9 വർഷങ്ങൾക്കു ശേഷം 2008ൽ കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ പഠനത്തിനായി ചേർന്നു. 2013ൽ മലയാളത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഇതിനിടെ ക്രൈസ്റ്റ് കോളജിൽ താൽക്കാലിക അധ്യാപികയായും പിന്നീട് സ്വാശ്രയ വിഭാഗത്തിൽ അധ്യാപികയായും ജോലി ലഭിച്ചു. ക്രൈസ്റ്റ് കോളജിലെ മലയാളം വിഭാഗം മേധാവിയായിരുന്ന ഡോ. സെബാസ്റ്റ്യൻ ജോസഫ്, മലയാളം കോഓർഡിനേറ്റർ ഡോ. സി.വി.സുധീർ എന്നിവരുടെ പ്രോത്സാഹനം അമ്പിളിക്ക് ഊർജമായി.
2016ൽ മലയാളം ചെറുകഥയിൽ ഗവേഷണ വിദ്യാർഥിയായി. തൃശൂർ കേരളവർമ കോളജിലെ മലയാളം വിഭാഗം മേധാവി ഡോ. എം.ആർ.രാജേഷിന്റെ കീഴിലായിരുന്നു ഗവേഷണം. അപ്പോഴും ഇസ്തിരിയിടുന്ന ജോലി തുടർന്നു.ക്രൈസ്റ്റ് കോളജിൽ ജോലി ലഭിച്ചതും മലയാളം വിഭാഗത്തിലെ അധ്യാപകരുടെ പിന്തുണയുമാണു തന്റെ ജീവിതത്തെ മാറ്റി മറിച്ചതെന്ന് അമ്പിളി പറയുന്നു.
English Summary: PhD degree in polished hands; The success of determination