‘കുഴിമാടത്തിൽനിന്ന് അങ്ങ് എനിക്ക് പുനർജന്മം നൽകി..’: മോദിക്കു മുന്നിൽ വിതുമ്പി സരസു
Mail This Article
കുന്നംകുളം ∙ ‘‘എട്ടു വർഷം ഞാൻ കുഴിമാടത്തിലായിരുന്നു. അങ്ങാണ് എനിക്കു പുനർജന്മം തന്നത്.’’– ആലത്തൂർ മണ്ഡലം എൻഡിഎ സ്ഥാനാർഥി ടി.എൻ.സരസു, മോദിയുടെ കയ്യിൽ പിടിച്ച് അതു പറഞ്ഞപ്പോൾ വിതുമ്പി. ഇന്നലെ തിരഞ്ഞെടുപ്പു കൺവൻഷനായി വേദിയിലേക്കെത്തിയ മോദി സ്ഥാനാർഥികളെ അഭിവാദ്യം ചെയ്യവെയാണ് സരസു മോദിയുടെ കയ്യിൽ പിടിച്ച് വിതുമ്പിയത്. പാലക്കാട് വിക്ടോറിയ കോളജിൽ പ്രിൻസിപ്പൽ ആയിരുന്ന ടി.എൻ.സരസു 2016 മാർച്ച് 31ന് വിരമിച്ചപ്പോൾ എസ്എഫ്ഐക്കാർ കുഴിമാടം തയാറാക്കിയാണ് യാത്രയയപ്പു നൽകിയത്.
സരസുവിന്റെ കുഴിമാടം എന്ന് പേരും നൽകിയിരുന്നു. ആ സംഭവത്തെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു സരസുവിന്റെ പരാമർശം. കരുവന്നൂർ വിഷയവുമായി ബന്ധപ്പെട്ട് മോദിയുമായി ഫോണിൽ സംസാരിച്ചതിന്റെ വാർത്തകൾ വന്ന ശേഷം വിവിധ സ്ഥാപനങ്ങളിൽ നിക്ഷേപത്തട്ടിപ്പിന് ഇരയായ പലരും സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും തന്നെ വിളിക്കുന്നതായി സരസു പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ദേവസ്വം ബോർഡുകളിലെ ഫണ്ട് വിനിയോഗം സംബന്ധിച്ച് പരിശോധന വേണമെന്നും സരസു ആവശ്യപ്പെട്ടു.